തൃശൂർ: ആറു വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ പത്തുവർഷം കഠിന തടവിനും ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. എരുമപ്പെട്ടി ഗവ. സ്‌കൂൾ അദ്ധ്യാപകനായിരുന്ന ചൊവ്വന്നൂർ കരിപ്പറമ്പിൽ സുധാസിനെ (55) ആണ് ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.
2011ൽ ആണ് കേസിന് ആസ്പദമായ സംഭവം. പ്രതി ജോലി ചെയ്യുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആറു വയസുകാരിയെ ആണ് പ്രതി മറ്റു കുട്ടികളെ കളിക്കാൻ വിട്ടതിനു ശേഷം ക്‌ളാസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. ശരീരവേദനയും ശാരീരിക ബുദ്ധിമുട്ടും അമ്മയെ അറിയിച്ചതിനെ തുടർന്ന്, കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പരിശോധനക്ക് വിധേയയാക്കിയപ്പോൾ ലൈംഗിക പീഡനം തെളിഞ്ഞിരുന്നു.
വിഷയം പുറത്താരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എരുമപ്പെട്ടി സി.ഐ ആയിരുന്ന ബാബു തോമസ് ആണ് കേസ് അന്വേഷിച്ചത്. 29 സാക്ഷികളെ ഹാജരാക്കിയിരുന്നു. 6 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മയെയും സ്‌കൂൾ ഹെഡ്മിസ്ട്രസ്, കുന്നംകുളം താലൂക്ക് അസിസ്റ്റന്റ് സർജൻ ഉൾപ്പെടെയുള്ള സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു, അഡ്വ. കെ.ബി. സുനിൽ കുമാർ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |