കിളിമാനൂർ: ഒന്നാം ക്ലാസുകാരിയായ മകളെ സ്കൂളിന് മുന്നിലിറക്കിയ ശേഷം കാർ തിരിക്കാൻ ശ്രമിക്കവേ,മിന്നൽ വേഗതയിലെത്തിയ ഡിവൈ.എസ്.പി വാഹനം നിറുത്തി കുട്ടിയുടെ മുന്നിൽ വച്ച് പിതാവിനെ കൈയേറ്റം ചെയ്തതായി പരാതി. കുട്ടി നിലവിളിച്ചെങ്കിലും കണ്ടഭാവം നടിക്കാതെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമാണ് ആരോപണം.
ചൊവ്വാഴ്ച രാവിലെ 8.45ഓടെ സംസ്ഥാനപാതയിൽ പൊരുന്തമൺ എം.ജി.എം സ്കൂളിന് മുന്നിലാണ് സംഭവം. മർദ്ദനമേറ്റ അടയമൺ വയ്യാറ്റിൻകര സ്വദേശി സുഭാഷ് ഇതുസംബന്ധിച്ച് പുനലൂർ ഡിവൈ.എസ്.പി വി.വിനോദിനെതിരെ ഡി.ജി.പിക്കും, ബാലാവകാശ കമ്മീഷനും പരാതി നൽകി. സ്കൂളിന് മുന്നിൽ മകളെ ഇറക്കിയശേഷം കാർ തിരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടാറ്റാ സുമോ കാറിൽ അതിവേഗതയിൽ വരികയായിരുന്നു ഡിവൈ.എസ്.പി. പൊലീസ് ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്. ഡിവൈ.എസ്.പി വാഹനം നിറുത്തി പുറത്തിറങ്ങി കഴുത്തിന് കുത്തിപ്പിടിച്ച് കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അച്ഛനെ കൈയേറ്റം ചെയ്യുന്നത് കണ്ട മകൾ ഉറക്കെ നിലവിളിച്ചെങ്കിലും ഇത് വകവയ്ക്കാതെ സുഭാഷിനെ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നു. സുഭാഷിനെ പ്രതിയാക്കി കേസെടുത്ത ശേഷമാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നും ആരോപിക്കുന്നു. അതേസമയം പരാതി വ്യാജമാണെന്ന് ഡി.വൈ.എസ്.പി വിനോദ് പ്രതികരിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതോടെ സുഭാഷ് തട്ടിക്കയറുകയായിരുന്നു. വഞ്ചിയൂർ കോടതിയിലേക്ക് അടിയന്തരമായി പോകാനുള്ളതിനാൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവസമയം കുട്ടി അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |