സ്‌പെഷൽ ഓഫീസർക്കെതിരെ പരാതി
പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പമ്പാ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ സ്‌പെഷ്യൽ ഓഫീസറും സംഘവും ബന്ദിയാക്കി മർദിച്ചതായി പരാതി. വിവരമറിഞ്ഞെത്തിയ പൊലീസ് , കണ്ടക്ടറെ ആശുപത്രിയിലാക്കി. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടർ കുളനട തുമ്പമൺ താഴം പുഴുക്കുന്നിൽ പി. എൻ. സന്തോഷിനാണ് (49) മർദ്ദനമേറ്റത്. പമ്പ സ്‌പെഷൽ ഓഫീസർ ഷിബുവിന്റെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നുവെന്ന് സന്തോഷ് പമ്പ പൊലീസിൽ മൊഴി നൽകി.
ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പമ്പ സ്‌പെഷൽ സർവീസിന്റെ ഭാഗമായി ചെങ്ങന്നൂർ പൂളിൽ നിന്നുള്ള ബസിലാണ് സന്തോഷ് ഡ്യൂട്ടി ചെയ്തിരുന്നത്. ചെങ്ങന്നൂരിൽ നിന്ന് വന്ന ബസ് റിപ്പോർട്ട് ചെയ്യുന്നതിനായി നിലയ്ക്കൽ ഡിപ്പോയിൽ നിർത്തി. ഇതിനിടെ ബസിലുണ്ടായിരുന്ന അയ്യപ്പന്മാർ മൂത്രശങ്ക തീർക്കാൻ ഇറങ്ങിപ്പോയി. ബസ് നിലയ്ക്കലിൽ അധികസമയം നിറുത്തിയിട്ടുവെന്ന പേരിൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ കണ്ടക്ടറോടു തട്ടിക്കയറിയിരുന്നു. ബസ് വിടാൻ തുനിഞ്ഞപ്പോൾ യാത്രക്കാർ ബഹളം കൂട്ടി. ഇറങ്ങിപ്പോയവർ തിരികെ വരാതെ വിടരുതെന്നായിരുന്നു അവരുടെ ആവശ്യം. യാത്രക്കാർ ഇറങ്ങിപ്പോയതിന്റെ പേരിൽ കണ്ടക്ടറും കൺട്രോളിംഗ് ഇൻസ്‌പെക്ടറുമായി വാക്കേറ്റം നടന്നു.
പമ്പയിൽ ബസ് എത്തിയ ശേഷം കണ്ടക്ടർ സന്തോഷ്, വേ ബില്ലും പണവുമായി കൺട്രോളിംഗ് ഇൻസ്‌പെക്ടറെ സമീപിച്ചെങ്കിലും സ്വീകരിച്ചില്ല. സ്‌പെഷൽ ഓഫീസറെ കണ്ടിട്ടു വരാൻ ആവശ്യപ്പെട്ടു. സന്തോഷ് ചെല്ലുമ്പോൾ സ്‌പെഷൽ ഓഫീസർ അസഭ്യം പറഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി. സ്‌പെഷൽ ഓഫീസറുടെ ഒപ്പമുണ്ടായിരുന്നവരും മർദ്ദിച്ചു.
സന്തോഷ് മർദ്ദിച്ചെന്ന് ആരോപിച്ച് ആരോപണ വിധേയനായ ഷിബു പമ്പ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി.
മർദനമേറ്റ് അവശനായ സന്തോഷിനെ ഷിബുവിനൊപ്പമുണ്ടായിരുന്നവർ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. പമ്പ പൊലീസ് സ്ഥലത്തെത്തി സന്തോഷിനെ പമ്പ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. മർദനത്തിൽ ഗുരുതര പരിക്കേറ്റതിനാൽ സന്തോഷിനെ ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.
എന്നാൽ, പമ്പാ ഓഫിസിലെത്തിയ സന്തോഷ് ബഹളം വയ്ക്കുകയും കാര്യം അന്വേഷിച്ച തന്നെ മർദ്ദിക്കുകയുമാണ് ചെയ്തതെന്ന് സ്‌പെഷ്യൽ ഓഫിസർ ഷിബു പറഞ്ഞു.
സന്തോഷിന് മർദ്ദനമേറ്റിട്ടുണ്ടെന്നും സംഘം ചേർന്നാണ് ഇയാളെ ഉപദ്രവിച്ചതെന്നും അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടെന്ന് പമ്പ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |