തൃശൂർ: യുവാവിനെ ഭീഷണിപ്പെടുത്തി മുദ്രപത്രവും ലാപ്ടോപ്പും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി കണ്ണൻ എന്ന ശ്രീകുമാറാണ് (35) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. നവംബർ 11ന് തൃശൂർ മണ്ണൂത്തി ബൈപാസിലെ ബിഷപ് ഹൗസിന് മുൻവശത്തെ റോഡരികിലാണ് സംഭവം.
പ്രതികളായ തൃശൂർ സ്വദേശിയായ അജ്മൽ, തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാർ എന്നിവർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കരാർ തയ്യാറാക്കുന്നതിനായി യാത്ര ചെയ്യുന്നതിനിടെ പരാതിക്കാരനായ അരിയന്നൂർ സ്വദേശിയായ എൻ.കെ. സിദ്ദിയുമായി റോഡിൽ വച്ച് തർക്കമുണ്ടാവുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കത്തി വീശി ഇയാളുടെ കൈയിലുണ്ടായിരുന്ന രണ്ട് ബ്ലാങ്ക് മുദ്രപത്രങ്ങളും 38,000 രൂപ വിലവരുന്ന ലാപ് ടോപ്പും 28,000 രൂപയും തട്ടിയെടുത്തു.
തുടർന്ന് സിദ്ദി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പേരൂർക്കട സ്റ്റേഷനിലെത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ നെടുമങ്ങാട്, പേരൂർക്കട പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽ കുമാർ, സബ് ഇൻസ്പെക്ടർ എ. ജോർജ് മാത്യു, സീനിയർ സി.പി.ഒ: എൻ. ഭരതനുണ്ണി, സി.പി.ഒ: പി. ഹരീഷ്, വി.ബി. ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |