തൃശൂർ : ജുവല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണകൊയിനുകൾ തട്ടിയെടുക്കുന്ന നിരവധി കേസുകളിലെ പ്രതി കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായി.
ജുവല്ലറികളിലേക്ക് ഫോണിൽ വിളിച്ച് വലിയ കമ്പനിയുടെ എം.ഡിയാണെന്ന് സ്വയം പരിചയപ്പെടുത്തി കമ്പനിയുടെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കാനാണെന്ന് ആവശ്യപെട്ട് ഒരു പവൻ വീതം തൂക്കം വരുന്ന സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യും. ഇത് ഫൈവ് സ്റ്റാർ ഹോട്ടലിലെത്തിക്കാനും പറയുന്നു. ഓർഡർ പ്രകാരം ജുവല്ലറിയിൽ നിന്ന് സ്വർണ്ണകോയിനുകളുമായി ഹോട്ടലിലെത്തി ജുവല്ലറി ജീവനക്കാരെ കബളിപ്പിച്ച് കോയിനുകൾ തട്ടിയെടുത്തു മുങ്ങുകയാണ് രീതി.
ഇക്കഴിഞ്ഞ നവംബർ ഏഴിന് തൃശൂർ നഗരത്തിലെ ഒരു ജുവല്ലറിയിലേക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും, വലിയ കമ്പനിയുടെ എം.ഡിയാണെന്നും പരിചയപ്പെടുത്തി ഒരു പവൻ വീതം തൂക്കം വരുന്ന ഏഴ് സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യുകയായിരുന്നു. ഹോട്ടലിലേക്ക് ഓർഡർ പ്രകാരം ജുവല്ലറിയിൽ നിന്ന് സ്വർണ്ണകോയിനുമായെത്തിയ ജീവനക്കാരെ ഹോട്ടലിൽ ലോബിയിലിരുത്തി എം.ഡിയുടെ പി.എ ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട്, എം.ഡിയുടെ കൈയിൽ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ ജുവല്ലറി ജീവനക്കാർ ഈസ്റ്റ് പൊലീസിലെത്തി പരാതി നൽകുകയായിരുന്നു.
തൃശൂർ ഈസ്റ്റ് ഇൻസ്‌പെക്ടർ പി.ലാൽകുമാർ, സബ് ഇൻസ്‌പെക്ടർമാരായ എ.ആർ നിഖിൽ, കെ.,ഉണ്ണിക്കൃഷ്ണൻ, ഷാഡോ പൊലീസ് എസ്.ഐമാരായ എൻ.ജി സുവ്രതകുമാർ, പി.എം റാഫി, കെ.ഗോപാലകൃഷ്ണൻ, പി.രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി ജീവൻ, പി.കെ പഴനിസ്വാമി, സിവിൽ പൊലീസ് ഓഫീസർമാരായ എം.എസ് ലിഗേഷ്, കെ.ബി വിപിൻദാസ് എന്നിവരുൾപ്പെടുന്ന അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |