തിരുവനന്തപുരം: ആനാട് സുനിത കൊലക്കേസിലെ പ്രതി വേട്ടമ്പള്ളി തവലോട്ടുകോണം നാലുസെന്റ് കോളനി സ്വദേശി ജോയ് ആന്റണിയുടെ പ്രവൃത്തി പൊതുസമൂഹത്തിന് ഞെട്ടലും ഭീതിയും ഉളവാക്കിയതെന്ന് പ്രോസിക്യൂഷൻ വാദം. സുനിതയുടെ അയൽവാസികളുടെയും നാട്ടുകാരുടെയും ഭയം ഇപ്പോഴും മാറിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷന്റെ അന്തിമ വാദത്തിനിടെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്ത്രീധനം കിട്ടുന്നതിന് മറ്റൊരു വിവാഹം കഴിക്കാൻ മൂന്നാം ഭാര്യയായിരുന്ന സുനിതയെ അടിച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന പ്രതി മൂന്ന് കഷ്‌ണമാക്കിയ ശവശരീരം വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ തളളുകയായിരുന്നു. മറ്റ് ബന്ധുക്കളില്ലാതിരുന്ന നിർദ്ധനയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്നായിരുന്നു വാദം. സുനിത കൂട്ടുകാരിയുടെ വീട്ടിൽ പോയി മടങ്ങി വന്നില്ലെന്ന് സമീപവാസികളെയും സുനിതയുടെ മക്കളെയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. കൊല നടത്തിയിട്ടും ഒന്നുമറിയാത്തപോലെ പ്രതി സമൂഹത്തിൽ വ്യവഹരിക്കുകയായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൊല്ലപ്പെട്ടത് സുനിതയാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ മുൻകൈയെടുത്ത് ഇപ്പോൾ നടത്തിയ ഡി.എൻ.എ ഫലത്തെക്കുറിച്ചും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കുറ്റകൃത്യത്തെക്കുറിച്ച് നേരിട്ട് ചോദിച്ചപ്പോൾ താൻ സുനിതയെ മൺവെട്ടി കൈ കൊണ്ടല്ല ഓല മടലുകൊണ്ടാണ് അടിച്ചതെന്ന് സമ്മതിച്ചതും തന്റെ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് മൃതശരീരം പൊലീസ് കണ്ടെടുത്ത കാര്യവും പ്രതി കോടതിയിൽ സമ്മതിച്ച കാര്യവും പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ കോടതിയെ അറിയിച്ചു. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്‌ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്കുവേണ്ടി ഡോ. ക്ലാരൻസ് മിറാൻഡ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |