
മലപ്പുറം: പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം. മലപ്പുറത്താണ് സംഭവം. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടറിൽ വരികയായിരുന്ന 28കാരിയെ ബൈക്കിലെത്തിയ അശ്വിൻ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും അതുവഴി മറ്റ് യാത്രക്കാർ വന്നതോടെ ഇയാൾ പെട്ടെന്ന് പിൻമാറി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. തലയ്‌ക്കും കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കാൻ പ്രതി കൊണ്ടുവന്ന കത്തി സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്ന അശ്വിനും യുവതിയും നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് പിണങ്ങി. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതോടെ യുവതിയെ അശ്വിൻ ഫോണിലൂടെ വിളിച്ചും സന്ദേശങ്ങളയച്ചും നിരന്തരം ഭീഷണിപെടുത്തിയിരുന്നു. ശല്യം ചെയ്യുന്നു എന്ന് കാണിച്ച് യുവതി അശ്വിനെതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു. അശ്വിനെ വിളിച്ചുവരുത്തി ഇത് ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കൊലപാതകശ്രമം ഉണ്ടായത്. ആശുപത്രിയിലെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷപെട്ട അശ്വിൻ കോഴിക്കോട് വരെ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |