'മുഖ്യമന്ത്രിക്ക്  കസേരയല്ല, ഒരു  ബഞ്ചിടേണ്ടി വരും'; യുഡിഎഫിനെ പരിഹസിച്ച് കെ ബി  ഗണേശ്‌കുമാർ

Sunday 03 May 2026 2:30 PM IST

കൊല്ലം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ്‌കുമാർ. യുഡിഎഫിൽ മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രെെവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേശ്കുമാർ പരിഹസിച്ചു. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'യുഡിഎഫിൽ മുഖ്യമന്ത്രിക്ക് കസേരയല്ല ഒരു ബഞ്ചിടേണ്ടിവരും. അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ട്. മൂന്നുപേർ രംഗത്തുണ്ട്. മുഖ്യമന്ത്രി ചർച്ച കൂടാതെ മന്ത്രി ചർച്ചയും പ്രെെവറ്റ് സെക്രട്ടറി ചർച്ചയും ആരംഭിച്ചു കഴിഞ്ഞു. ഒരു മാസം സമയം പോയത് അറിഞ്ഞില്ല. ടെലിവിഷനിൽ നല്ല കണ്ടന്റ് കിട്ടുകയാണ് ചെയ്തത്. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. പത്തനാപുരത്തെ ജനങ്ങൾ എന്നെ ചേർത്തുനിർത്തും. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അധികാരത്തിൽ വരും'- ഗണേശ്കുമാർ പറഞ്ഞു.

അതേസമയം, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഗോവിന്ദൻ ഇക്കാര്യം ഉറപ്പിച്ച് പറയുന്നത്. 60 മുതൽ 69 സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നുണ്ടെന്നും കേവലഭൂരിപക്ഷത്തിന് പിന്നെ രണ്ട് സീറ്റല്ലേ വേണ്ടതുള്ളൂവെന്നും ഗോവിന്ദൻ ചോദിച്ചു.