മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ, തീരുമാനം നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന
ന്യൂഡൽഹി: കെ.പി.സി.സി മുൻ അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുമായി ഇന്നലെ ചർച്ച നടത്തിയ ഹൈക്കമാൻഡ്, മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന. ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ബംഗളൂരുവിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഇന്നലെ ഡൽഹിയിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയത് ഇതിന്റെ ഭാഗമാണെന്ന് അറിയുന്നു. രാഹുൽ ഗാന്ധി ഇന്നലെ രാത്രി ഖാർഗെ, സോണിയാ ഗാന്ധി, എ.കെ.ആന്റണി എന്നിവരോടും അഭിപ്രായമാരാഞ്ഞു.
കെ.പി.സി.സി മുൻ അദ്ധ്യക്ഷൻമാരായ വി.എം.സുധീരൻ, കെ.മുരളീധരൻ, എം.എം.ഹസൻ, കെ.സുധാകരൻ, അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്‌ണുനാഥ്, എ.പി.അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരുമായാണ് രാഹുൽഗാന്ധി ചർച്ച നടത്തിയത്. സോണിയാഗാന്ധിയുടെ 10 ജൻപഥ് വസതിയിലും രാഹുലിന്റെ വസതിയിലുമായിട്ടായിരുന്നു ചർച്ച. ഡൽഹിയിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും സംസാരിച്ചു.
ഓരോരുത്തരുമായി 10-20 മിനിറ്റോളം പ്രത്യേകം നടത്തിയ ചർച്ചയിൽ കേരളത്തിലെ നിലവിലെ സാഹചര്യം രാഹുൽ ചോദിച്ചറിഞ്ഞു. തർക്കമൊഴിവാക്കാനുള്ള വഴികളും തേടി. വി.ഡി. സതീശന് അനുകൂലമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകടനങ്ങളെക്കുറിച്ചും ചോദിച്ചു. ഹൈക്കമാൻഡ് നിർദ്ദേശം വന്നയുടൻ അവ പെട്ടെന്ന് നിലച്ചതെങ്ങനെയെന്നും ആരാഞ്ഞു.
നേതാക്കളുടെ നിലപാട്
കെ.മുരളീധരൻ, വി.എം.സുധീരൻ എന്നിവരൊഴികെയുള്ളവർ കെ.സി.വേണുഗോപാലിന് അനുകൂലമായ സാഹചര്യങ്ങൾ രാഹുലിനെ അറിയിച്ചെന്നാണ് വിവരം. കേരളത്തിലുണ്ടായ പ്രതിഷേധം ആരെങ്കിലും ആഹ്വാനം ചെയ്‌തിട്ടല്ലെന്നും കെ.സിയെ മുഖ്യമന്ത്രിയാക്കിയാൽ ജനവികാരം എതിരാകുമെന്നും മുരളീധരൻ പറഞ്ഞതായും സൂചനയുണ്ട്. ഉപതിരഞ്ഞെടുപ്പുകൾ തലവേദനയാകുമെന്നും ചൂണ്ടിക്കാട്ടി. അതിനിടെ സതീശന് അനുകൂലമായ നിലപാട് മുസ്ളിംലീഗ് പ്രിയങ്കാ ഗാന്ധി വഴി രാഹുലിനെ അറിയിച്ചു.