'ഞാനും  എന്റെ  ഭാര്യയും  തട്ടാനും  മാത്രം  മതിയെന്ന്  ചിന്തിച്ചു'; വിമർശനവുമായി ഇ പി ജയരാജന്റെ മകൻ

Monday 04 May 2026 2:09 PM IST

കണ്ണൂർ: സിപിഎമ്മിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് പാർട്ടി നേരിടുന്നത്. പതിനാലായിരത്തോളം വോട്ടുകൾക്ക് യുഡിഎഫിന്റെ ടി കെ ഗോവിന്ദനാണ് മുന്നിലുള്ളത്. ഒമ്പത് വർഷം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെ ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന ടി കെ ഗോവിന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ടി കെ ഗോവിന്ദൻ പാർട്ടി വിട്ടത്.

പി കെ ശ്യാമള രണ്ടാം സ്ഥാനത്താണുള്ളത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജന്റെ മകൻ ഇ പി ബിജോയ് കുമാർ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധനേടിയിരുന്നു.

'എല്ലാം നല്ലതിന്, ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോൾ ജനങ്ങൾ വേറെ തലവിധി കുറിച്ചു' എന്നാണ് ബിജോയ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. എം വി ഗോവിന്ദനെ ലക്ഷ്യംവച്ചായിരുന്നു പോസ്റ്റെന്നാണ് വിലയിരുത്തൽ. പോസ്റ്റ് ചർച്ചയായതിനുപിന്നാലെ നീക്കം ചെയ്തിരിക്കുകയാണ്.

പാർട്ടിയിൽ എതിർപ്പുകൾ ഉയർന്നിട്ടും അത് വകവയ്‌ക്കാതെ ശ്യാമളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുവെന്നും ഈ തീരുമാനം ആസൂത്രിതമാണെന്നും ആരോപിച്ചായിരുന്നു ടി കെ ഗോവിന്ദന്റെ പ്രതിഷേധം.