വിഴിഞ്ഞം: വഴിയാത്രക്കാരിൽ ഭീതി പടർത്തി കൂട്ടമത്സരയോട്ടം നടത്തിയ ബൈക്കുകളിൽ രണ്ടെണ്ണം കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
ചൊവ്വര വണ്ടാഴനിന്ന വീട്ടിൽ വൈ.ഷാജി-രമണി ദമ്പതികളുടെ മകൻ ശരത് (20), വട്ടിയൂർക്കാവ് നെട്ടയം സൂര്യനഗർ ഫാത്തിമ മൽസിലിൽ ഹബീബ്-ഷറഫുന്നിസ ദമ്പതികളുടെ മകൻ മുഹമ്മദ് ഫിറോസ്(22) എന്നിവരാണ് തത്ക്ഷണം മരിച്ചത്.
കോവളം- മുക്കോല ബൈപ്പാസിൽ ഇന്നലെ വൈകിട്ട് 5.30 ഓടെ മുക്കോല ഭാഗത്തായിരുന്നു അപകടം. ഇരുവശത്തേക്കും പാഞ്ഞ ആഡംബര ബൈക്കുകൾ പിന്നീട് അഭിമുഖമായി വന്നപ്പോഴാണ് കൂട്ടിയിടിച്ചത്. റോഡിലെ മറ്റു വാഹനങ്ങൾക്കിടയിലൂടെയായിരുന്നു മരണപ്പാച്ചിൽ. ഇരുപതോളം ബൈക്കുകളാണ് മത്സരയോട്ടം നടത്തിയത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻപോലും ശ്രമിക്കാതെ സംഘത്തിലെ മറ്റുള്ളവർ കടന്നുകളഞ്ഞു.
108 ആംബുലൻസ് അടക്കമുള്ള രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശരത് വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. സന്തോഷ്, ശാലിനി എന്നിവരാണ് സഹോദരങ്ങൾ . മുഹമ്മദ് ഫിറോസ് ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. സഹോദരങ്ങൾ ഫാരിസ്, ഫാത്തിമ. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |