SignIn
Kerala Kaumudi Online
Thursday, 19 February 2026 12.22 PM IST

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെയുള്ള നടപടി വൈകുന്നു, ഉന്നത സംരക്ഷണയിലെന്ന് ആക്ഷേപം

Increase Font Size Decrease Font Size Print Page
vinod-kumar

തിരുവനന്തപുരം: വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെതിരെയുള്ള നടപടി വൈകുന്നു. ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള ഡയറക്ടറുടെ റിപ്പോർട്ടിൽ ഇതുവരെ തുടർനടപടിയില്ല. സസ്‌പെൻഷനടക്കമുള്ള നടപടിയുണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എസ്പിയും, ഡിവൈഎസ്പിയും വിനോദ് കുമാറിന് സംരക്ഷണം നല്‍കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

ഡിസംബര്‍ 17നാണ് വിനോദ്‍ കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. തുടര്‍ന്നാണ് കേസെടുത്തത്. കൊടി സുനിയടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങളൊരുക്കാൻ ജയിൽ ആസ്ഥാനത്തെ ‌ഡിഐജി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ ക്വട്ടേഷന്റെ തെളിവുകൾ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരുമാസം വിനോദിന്റെ അക്കൗണ്ടിലേയ്ക്ക് 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40 ലക്ഷവും എത്തിയതായും വിജിലൻസ് കണ്ടെത്തി. പണം വാങ്ങി വിനോദ് കുമാർ ചട്ടവിരുദ്ധമായി പരോളുകൾ അനുവദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ടിപി കേസ് പ്രതികളിൽ നിന്ന് വിനോദ് കുമാർ വൻതുക കൈപ്പറ്റിയതായാണ് വിജിലൻസ് പറയുന്നത്. കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. ജയിലിൽ നിന്നും വിനോദ് കുമാറിനെ മറ്റൊരു പ്രതിയായ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിനുപിന്നാലെ ഗൂഗിൾ പേ വഴിയും പണം കൈമാറി.

കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും ഡിഐജി പണം വാങ്ങി. ലഹരിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന മറ്റൊരു പ്രതിയിൽ നിന്നും പണം കൈപ്പറ്റി. ഇത്തരത്തിൽ ഒരു മാസം മാത്രം ശമ്പളം കൂടാതെ അക്കൗണ്ടിലേയ്ക്ക് വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിനോദ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40,80000 രൂപയാണ് വന്നത്.

TAGS: JAIL DIG, VINOD KUMAR, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY