
കയ്പമംഗലം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരയ്ക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. പെരിഞ്ഞനം മഹളറ പള്ളിക്ക് സമീപം താമസിക്കുന്ന കയ്പമംഗലം മൂന്ന്പീടിക സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ അനീസി(23)നെയാണ് പ്രതികൾ ആക്രമിച്ചത്. സാമ്പത്തിക തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്താൽ പ്രതികൾ അനീസിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച കയ്പമംഗലം സ്വദേശി കൃഷ്ണതേജസിന്റെ (22) തുടയിൽ ഇരുമ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐ ഋഷിപ്രസാദ്, ജി.എ.എസ്.ഐമാരായ വിപിൻ, രാജേഷ്, സി.പി.ഒമാരായ ഡെൻസ് മോൻ, ദിനേഷ്, കിരൺ, ജ്യോതിഷ്, സുനിൽകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |