കുളമാവ് (തൊടുപുഴ): എൻജിനിയറിംഗ് കോളേജ് ജീവനക്കാരിയോട് ബസ് യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതിന് കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സെലക്ഷൻ ഗ്രേഡ് സൂപ്രണ്ട് തിരുവനന്തപുരം ശ്രീഹരി വീട്ടിൽ ഹരീഷ് എസ്. മുരളി (45) അറസ്റ്റിൽ. ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നേരത്തെ സസ്‌പെൻഷനിലായ ആളാണ് ഹരീഷ്.
തിരുവനന്തപുരം-കട്ടപ്പന സൂപ്പർഫാസ്റ്റിലെ യാത്രയ്ക്കിടെ ഇന്നലെ പുലർച്ചെ അഞ്ചേകാലോടെ കുളമാവ് ഡാം ടോപ്പിലെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ബഹളം വച്ച പെൺകുട്ടി ഉടൻ 112 ഹെല്പ് ലൈനിൽ വിളിച്ച് പൊലീസ് സഹായം തേടുകയായിരുന്നു. പിന്നാലെ കുളമാവ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
കേസിൽ അകപ്പെട്ടെന്ന് കട്ടപ്പന ഓഫീസിൽ ഇയാൾ വിളിച്ചറിയിച്ചതനുസരിച്ച് രണ്ട് ജാമ്യക്കാരെ കട്ടപ്പന ട്രാൻസ്‌പോർട്ട് ഓഫീസർ കുളമാവിലേയ്ക്ക് അയച്ചിരുന്നു. കേസ് പീഡനമാണെന്നറിഞ്ഞതോടെ ഇരുവരും പിൻവാങ്ങി. ഉറക്കത്തിൽ സംഭവിച്ചതായിരിക്കാമെന്ന് പൊലീസ് ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പരാതിയിൽ ഉറച്ചുനിന്നതോടെ കേസെടുത്തു. യുവതി കെ.എസ്.ആർ.ടി.സിക്കും പരാതി നൽകിയതോടെ പ്രത്യേക സ്‌ക്വാഡ് തെളിവെടുത്തു. ഇയാളുടെ അസ്വാഭാവിക നടപടി ശ്രദ്ധിച്ചിരുന്നതായി കണ്ടക്ടർ സ്‌ക്വാഡിന് മൊഴി നൽകിയിട്ടുണ്ട്. സ്‌ക്വാഡിന്റെ റിപ്പോർട്ട് കെ.എസ്.ആർ.ടി.സി ഡയറക്ടറേറ്റിലേയ്ക്ക് നൽകി.
മൊഴി നൽകാനായി ഇന്ന് രാവിലെ കുളമാവ് പാെലീസ് സ്റ്റേഷനിൽ ഹാജരാകാൻ കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |