സ്റ്റേഷനിൽ ഹാജരാകണം; ഡെപ്യൂട്ടി മേയർ ആശാ നാഥിനും ബിജെപി കൗൺസിലർമാർക്കും പൊലീസിന്റെ നോട്ടീസ്

Wednesday 29 April 2026 10:49 AM IST

തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്. നാളെ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്ക് ലഭിച്ച നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ കേസിലെ അഞ്ചാം പ്രതിയാണ്.

കേസിലെ ആറാം പ്രതിയാണ് ആശാ നാഥ്. സുമി ബാലു ആണ് ഒന്നാം പ്രതി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കൗൺസിലർമാർക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ബിജെപി നേതാക്കളുടെ പെരുമാറ്റം. 'പോടാ പുല്ലേ പൊലീസേ' എന്ന് ശ്രീലേഖ വിളിച്ചത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് ആർ ശ്രീലേഖയെ കേസിൽ പ്രതിചേർത്തത്. ശ്രീലേഖയ്‌ക്ക് നോട്ടീസുമായി പൊലീസ് വീട്ടിലെത്തിയെങ്കിലും അവർ ടൂറിലായതിനാൽ നൽകാൻ കഴിഞ്ഞില്ല.