കൈക്കൂലി കേസ്: ഒളിവിലായിരുന്ന മുൻ ബി.ഡി.ഒ അറസ്റ്റിൽ
തൊടുപുഴ: കൈക്കൂലി കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ പോയ ദേവികുളം മുൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ എം.ജി. അജയകുമാർ (68) അറസ്റ്റിൽ. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ ശിക്ഷാവിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിട്ടും വിജിലൻസ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി പൂപ്പാറ സ്വദേശിയുടെ പരാതിയിലാണ് ഇയാളെ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ ഭവന നിർമ്മാണ പദ്ധതിക്കായി അനുവദിച്ച് കിട്ടിയ തുകയുടെ അവസാന ഗഡു നൽകുന്നതിന് അജയകുമാർ 5,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2017ൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ഒരു വർഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി അജയകുമാറിനെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലുകളാണ് തള്ളിയത്. തുടർന്ന് ശിക്ഷ അനുഭവിക്കുന്നതിന് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.