സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്‌ക്ക് പരിഗണിക്കുന്നത് സെക്രട്ടേറിയറ്റിന് സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തെ. പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗമാണ് ഒരുക്കം നടത്തേണ്ടത്. രണ്ടായിരത്തിലേറെ പേർക്ക് ഇരിക്കാനാവുന്ന സ്റ്റേഡിയത്തിൽ വിശാലമായ പന്തലൊരുക്കാൻ മൂന്നുദിവസം വേണ്ടിവരും. ഒന്ന്, രണ്ട് പിണറായി സർക്കാരുകൾ സത്യപ്രതിജ്ഞ ചെയ്‌തത് സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു. രാജ്ഭവനിലും മുൻപ് സത്യപ്രതിജ്ഞ നടത്തിയിട്ടുണ്ടെങ്കിലും പാർക്കിംഗിനടക്കം സ്ഥലക്കുറവുണ്ട്. അതിനാൽ കെ.പി.സി.സിയിൽ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണ് പ്രോട്ടോക്കോൾ വിഭാഗം. എം.എൽ.എമാരുടെ സത്യപ്രതിജ്ഞ മേയ് മൂന്നാം വാരത്തോടെ നടത്താനാണ് നിയമസഭയിലെ ഒരുക്കങ്ങൾ. മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകണം. ഗവർണർ അത് അംഗീകരിക്കുകയും ചെയ്യണം. അതിനു ശേഷം നിയുക്ത എം.എൽ.എമാരെ സത്യപ്രതിജ്ഞയ്‌ക്കായി സമൻസ് നൽകി വിളിച്ചുവരുത്തും.