ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇനി, സിനിമാ ഷൂട്ടിംഗ് സൗഹൃദം : മന്ത്രി
തിരുവനന്തപുരം: പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിംഗ് സൗഹൃദമാക്കുമെന്നും പൈറസി തടയാനുള്ള നടപടി ശക്തമാക്കുമെന്നും മന്ത്രി പി.സി.വിഷ്ണുനാഥ്. മലയാള സിനിമയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമാ സംഘടനകൾ ഉന്നയിച്ച 'ഇരട്ട നികുതി' എന്ന വിഷയം ഗൗരവമായി ചർച്ച ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ സിനിമാ വകുപ്പ് മാത്രമല്ല, ധനകാര്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഉൾപ്പെടെ പല വകുപ്പുകൾ ചേർന്ന് തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. മേഖലയ്ക്ക് ഇൻഡസ്ട്രി സ്റ്റാറ്റസ് (വ്യവസായ പദവി) ലഭിക്കുക പ്രധാനമാണ്. സിനിമ പൈറസി തടയാനായി തിരുവനന്തപുരത്തെ ഓഫീസ് കൂടാതെ, കൊച്ചിയിലും കോഴിക്കോടും കൂടി മേഖലാ ഓഫീസ് തുടങ്ങും. ഷൂട്ടിംഗ് അനുവാദങ്ങൾക്ക് ഏക ജാലക സംവിധാനം വേണമെന്ന ആവശ്യം പരിഗണിക്കും. ഇ ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കും. 'അമ്മ' സംഘടനയിലെ ആഭ്യന്തര പ്രശ്നം അവർ തന്നെ പരിഹരിക്കും. സർക്കാർ ഇടപെടേണ്ട സാഹചര്യമുണ്ടായാൽ മാത്രം ഇടപെടും. അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള ചലച്ചിത്ര മേഖലയിലെ എല്ലാ പ്രമുഖ സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ യോഗത്തിൽ പങ്കെടുത്തു. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, ഫിയോക്ക് , അമ്മ, ഡബ്ല്യു.സി.സി, മാക്ട, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികളാണ് പങ്കെടുത്തത്.
കൊളാബറേഷൻ സിനിമ
വഴി ടൂറിസം വികസനം ലോകത്തെ മറ്റ് പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് സിനിമ ചെയ്യണമെങ്കിൽ സർക്കാർ ആവശ്യമായ സഹായം നൽകും
കൊളാബറേഷൻ സിനിമകൾ വഴി നമ്മുടെ ടൂറിസം സാദ്ധ്യതകൾ ലോകം മുഴുവനെത്തിക്കുക എന്നത് ലക്ഷ്യം
ഹേമ കമ്മിറ്റി നിർദ്ദേശങ്ങളും സിനിമാനയവും പൂർണമായി പഠിച്ച് നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കും.
അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ കണ്ടെത്തൽ പഠിക്കും.
സിനിമാ മേഖലയിലുള്ളവരെ, പൊതു ഇൻഷ്വറൻസ് സ്‌കീമിന്റെ ഫ്രെയിംവർക്കിലേക്ക് ഉൾപ്പെടുത്തും.