തിരുവനന്തപുരം: കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയിൽ പദ്ധതി (സിൽവർലൈൻ) ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ ജനകീയ മാർച്ചിൽ പതിനായിരങ്ങൾ അണിചേർന്നു. സെക്രട്ടേറിയറ്റിനും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകൾക്കും മുന്നിലായിരുന്നു സിൽവർലൈൻ വിരുദ്ധ ജനകീയ മാർച്ച്.
ജനകീയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു മാർച്ചും ധർണ്ണയും.
കോട്ടയം കളക്ടറേറ്റിന് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കോഴിക്കോട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ടയിൽ മോൻസ് ജോസഫും ആലപ്പുഴയിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനും കൊല്ലത്ത് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും തൃശ്ശൂരിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽസെക്രട്ടറി ജി. ദേവരാജനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും കണ്ണൂരിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എയും കാസർകോട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എം.എൽ.എ എറണാകുളത്തും എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലത്തും സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, നാഷണൽ ജനതാദൾ പ്രസിഡന്റ് ജോൺ ജോൺ എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിലും മാണി സി. കാപ്പൻ എം.എൽ.എ കോട്ടയത്തും അഡ്വ. എ.എൻ. രാജൻബാബു ആലപ്പുഴയിലും പങ്കെടുത്തു. സംസ്ഥാനവ്യാപകമായി നടന്ന സിൽവർലൈൻ വിരുദ്ധ ജനകീയ മാർച്ചിൽ 25,000 യു.ഡി.എഫ് പ്രവർത്തകരും കെ-റെയിൽ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന 5000 പേരും പങ്കെടുത്തതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |