തൃശൂർ: ദിവസം എട്ടു മണിക്കൂറെങ്കിലും അയവിറക്കുന്ന പശുക്കൾക്ക് നാരുകൾ കൂടുതൽ അടങ്ങിയ പുല്ലിന് പകരം കാലിത്തീറ്റ മാത്രം നൽകിയാൽ രോഗബാധയ്ക്കും പാലുത്പാദനം കുറയാനും ഇടയാക്കുമെന്ന് വിദഗ്ദ്ധർ. കാലിത്തീറ്റകളുടെ ഗുണനിലവാരക്കുറവും പ്രശ്നമാണ്. ഭക്ഷ്യവിഷബാധയ്ക്കടക്കം ഇതിടയാക്കും. തീറ്റയിൽ നാരിന്റെ അംശം കുറഞ്ഞാൽ കരൾ രോഗം, അകിടുവീക്കം തുടങ്ങിയവയുമുണ്ടാകും.
അപ്പർ കുട്ടനാടൻ മേഖലയിലെ കന്നുകാലികൾക്ക് കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. പാലുത്പാദനം നാലിലൊന്നായി കുറയുകയും ചെയ്തു. കാലിത്തീറ്റയിലെ പ്രോട്ടീനിന്റെ അളവ് കൂടിയതാണ് വയറിളക്കത്തിനും മറ്റും കാരണമായതെന്നായിരുന്നു കാലിത്തീറ്റ കമ്പനിയുടെ വിശദീകരണം.
300 കിലോഗ്രാം ഭാരമുളള പശുവിന് അഞ്ചരകിലോഗ്രാം കാലിത്തീറ്റയും 25 കിലോഗ്രാം പുല്ലും സമീകൃതമായി നൽകിയാൽ ആരോഗ്യവും പാലുത്പാദനവും കൂട്ടാനാകും. പുല്ല് തീരെയില്ലെങ്കിൽ വയ്ക്കോൽ അഞ്ചു കിലോഗ്രാമെങ്കിലും ദിവസവും നൽകണം. തീറ്റയിലെ നാരിന്റെ അളവ് ഉറപ്പാക്കണം. ദഹനം സുഗമമാക്കാൻ നാരിന് കഴിയും. ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സഹായത്തോടെയാണ് പശുക്കളിൽ ദഹനം നടക്കുന്നത്.
നാരിന്റെ അംശം കുറഞ്ഞാൽ
ആമാശയത്തിൽ അമ്ലത കൂടി സൂക്ഷ്മജീവികളെ നശിപ്പിക്കും
ദഹനം തടസപ്പെടുമ്പോൾ പോഷകങ്ങളിലും കുറവുണ്ടാകും
തീറ്റയോടുള്ള മടുപ്പ്, വയറിളക്കം, കരൾരോഗം,
രോഗപ്രതിരോധക്കുറവ്, അകിടുവീക്കം
പ്രധാന പുല്ലിനങ്ങൾ
ഹൈബ്രിഡ് നേപ്പിയർ, സി.ഒ ത്രീ, സി.ഒ ഫൈവ്, വയലറ്റ് നിറത്തിലുള്ള ബ്രസീലിയൻ ഇനം, ഗിനി
''തദ്ദേശ സ്ഥാപനങ്ങളിലെ ഒരു വാർഡിൽ രണ്ടേക്കർ എന്ന നിലയിൽ പുൽകൃഷി വ്യാപിപ്പിച്ചാൽ വളരെ മാറ്റമുണ്ടാക്കാനാകും.
- ഡോ. എം.കെ. നാരായണൻ, ഡീൻ,
കോളേജ് ഒഫ് വെറ്ററിനറി ആൻഡ്
അനിമൽ സയൻസസ്, പൂക്കോട്
''പശുക്കളുടെ തീറ്റയിൽ പുല്ല് കുറയുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാകുന്നുണ്ട്.
-ഡോ. അല്ലി,
അനിമൽ ന്യൂട്രീഷൻ വിഭാഗം മേധാവി,
വെറ്ററിനറി കോളേജ്, മണ്ണുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |