തിരുവനന്തപുരം: സി.പി.ഐയുടെ സംസ്ഥാന നേതൃത്വത്തിൽ മാറ്റം അനിവാര്യമാണെന്ന് മുതിർന്ന നേതാവ് സി. ദിവാകരൻ ഇന്നലെ ദൃശ്യമാദ്ധ്യമങ്ങളോട് തുറന്നടിച്ചത് കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തിൽ അസാധാരണമാണ്. ഇത് അച്ചടക്കലംഘനമായി കാണാൻ ഔദ്യോഗികചേരി നീക്കമാരംഭിച്ചു.
വെട്ടിത്തീർന്ന റബർ മരങ്ങൾ മുറിക്കുന്നതു പോലെയല്ല രാഷ്ട്രീയമെന്നും, പ്രായപരിധി പാർട്ടി ഘടകങ്ങളിൽ നടപ്പാക്കുമ്പോൾ പ്രശ്നങ്ങളുണ്ടെന്നുമാണ് സി. ദിവാകരൻ പറഞ്ഞത്.
ആരോഗ്യത്തോടെ ഇപ്പോഴും സംഘടനാപ്രവർത്തനങ്ങളിൽ സജീവമാകുന്നവരെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റിനിറുത്തുന്നവർ, പരസഹായം കൂടാതെ നടക്കാനാവാത്തവരെ പ്രായമായില്ലെന്ന് പറഞ്ഞ് തുടരാനനുവദിക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കാനത്തിന്റെ ആരോഗ്യസ്ഥിതി സൂചിപ്പിച്ച് ഇസ്മായിൽ പക്ഷത്തിന്റെ ഒളിയമ്പ്.
പ്രായപരിധി നിബന്ധന ജില്ലാ സമ്മേളനങ്ങളിലടക്കം നടപ്പാക്കി വന്നതാണെന്നിരിക്കെ, സംസ്ഥാന സമ്മേളനത്തിൽ അതംഗീകരിക്കില്ലെന്ന് പറയുന്നതെങ്ങനെയെന്നാണ് കാനം പക്ഷത്തിന്റെ മറുചോദ്യം. ജില്ലാ സമ്മേളനങ്ങളിൽ അങ്ങനെയുണ്ടായിട്ടില്ലെന്ന് ഇടുക്കിയിൽ കെ.കെ. ശിവരാമനും, എറണാകുളത്ത് പി. രാജുവും അതത് ജില്ലാ കൗൺസിലുകളിൽ തുടരുന്നത് ചൂണ്ടിക്കാട്ടി മറുപക്ഷവും പറയുന്നു. എന്നാൽ, പാർട്ടി ദേശീയ കൗൺസിൽ അംഗീകരിച്ച തീരുമാനമായതിനാൽ പ്രായപരിധി വ്യവസ്ഥ നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് കാനത്തിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |