തിരുവനന്തപുരം: കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നതിന്റെ സൂചനയായി,
കഴിഞ്ഞ ആറു വർഷത്തിനിടെ 103 കുഞ്ഞുങ്ങളെ കേരളത്തിൽ കാണാതായെന്ന് സർക്കാരിന്റെ കണക്ക്.
പത്തനംതിട്ടയിലെ നരബലിയുടെ പശ്ചാത്തലത്തിൽ ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേസുകൾ പുനരന്വേഷിക്കാൻ പൊലീസ് മേധാവി ഉത്തരവിട്ടു. മനുഷ്യക്കടത്ത് തടയാനുള്ള പൊലീസ് സംഘങ്ങളും അന്വേഷിക്കും. അന്വേഷണം ഏകോപിപ്പിക്കാൻ ആലപ്പുഴ എസ്.പി ജി.ജയ്‌ദേവിനെയും കൊല്ലം കമ്മിഷണർ മെറിൻ ജോസഫിനെയും നോഡൽ ഓഫീസർമാരാക്കി.
കാണാതായവരിൽ 67പേർ ആൺകുട്ടികളും 36 പേർ പെൺകുട്ടികളുമാണ്. ഇവർക്കായി എസ്.പിമാരുടെ പ്രത്യേക സെല്ലുകളുണ്ടാക്കി രാജ്യവ്യാപകമായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
ആറു വർഷത്തിനിടെ 5400ആൺകുട്ടികളെയും 5500ലേറെ പെൺകുട്ടികളെയും കാണാതായിരുന്നു. ബഹുഭൂരിപക്ഷത്തെയും കണ്ടെത്താൻ കഴിഞ്ഞു. 2019ൽ 15 കുട്ടികളെ തിരിച്ചു കിട്ടിയില്ല. ഇക്കൊല്ലം ഇരുപതു കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കാണാതായ കുട്ടികളുടെ കണക്ക് പൊലീസിന്റെ പക്കലില്ല.
കൂടുതൽ കുട്ടികളെ കാണാതായത് തിരുവനന്തപുരം റൂറലിലാണ്. കൂടുതൽ ആൺകുട്ടികളെ കാണാതാവുന്നത് മലപ്പുറത്താണ്. ഒമ്പതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ളവരാണ് കാണാതാവുന്നതിലേറെയും.
പ്രതിമാസം 80ഓളം പെൺകുട്ടികളെ കാണാതാവുന്നുണ്ട്. പ്രണയത്തെ തുടർന്നുള്ള ഒളിച്ചോട്ടമാണ് അധികവും. ഇവരെ തിരിച്ചെത്തിച്ച് കടത്തിക്കൊണ്ടുപോയവർക്കെതിരെ പോക്സോ കേസെടുക്കുന്നുണ്ട്.
കാണാതാവുന്നതിന് പിന്നിൽ
#അവയവ വ്യാപാരം, തീവ്രവാദം, പെൺവാണിഭം എന്നിവയ്ക്കായി വിദേശത്തേക്ക്
# ബാലവേല, ലൈംഗികചൂഷണം, വ്യാജദത്ത് എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്ക്.
#മാനസിക സമ്മർദ്ദം കാരണം വീടുവിട്ട് ഓടിപ്പോവുന്ന കുട്ടികളുമുണ്ട്.
കർണാടക, അസാം, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിലേക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളുണ്ട്.
കാണാതായ
കുട്ടികൾ
2015.....................................1969
2016.....................................1735
2017....................................1774
2018....................................2153
2019...................................2342
തട്ടിക്കൊണ്ടുപോകൽ
കേസുകൾ
2016..................................157
2017.................................184
2018.................................205
2019................................280
2020...............................200
2021................................257
2022................................187
(ആഗസ്റ്റ് വരെ)
തോറ്റുമടങ്ങി
സി.ബി.ഐയും
വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആലപ്പുഴ ആശ്രാമംവാർഡിൽ രാജുവിന്റേയും മിനിയുടേയും മകൻ രാഹുലിനെ കാണാതായിട്ട് വർഷം പതിനേഴായി. പൊലീസിനു പിന്നാലെ സി.ബി.ഐയും അന്വേഷിച്ചെങ്കിലും ഒരുതുമ്പും ലഭിച്ചില്ല. അടുത്തിടെ പിതാവ് രാജു ജീവനൊടുക്കി.
'' 2011നു ശേഷമുള്ള കേസുകളെല്ലാം പൊലീസ് വിലയിരുത്തിവരികയാണ്. ''
-ജി. ജയ്‌ദേവ്, നോഡൽ ഓഫീസർ
ആലപ്പുഴ എസ്.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |