കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യംറദ്ദാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. ജസ്‌റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോൾ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവ് ലഭിച്ചെന്ന് ഹർജിയിൽ പറയുന്നു. വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്ന് ഹർജിയിൽ ആരോപിക്കുന്നു. മാത്രമല്ല ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായകവിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹർജി തള്ളിയതെന്ന് ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |