തൃശൂർ: മാരക മയക്കു മരുന്നായ എം.ഡി.എം.എ ഉപയോഗിക്കുകയും സഹപാഠികൾക്ക് വിൽക്കുകയും ചെയ്‌ത മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോ. അക്വിൽ മുഹമ്മദ് ഹുസൈൻ (24) അറസ്റ്റിലായി. 2.4 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കോഴിക്കോട് സ്വദേശിയായ അക്വിൽ പതിനഞ്ച് ദിവസത്തിനകം ഹൗസ് സർജൻസി പൂർത്തിയാക്കേണ്ടതായിരുന്നു.
മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചായിരുന്നു ഇടപാടുകൾ. ഹൗസ് സർജൻമാർ അടക്കം മെഡിക്കൽ കോളേജിലെ പതിനഞ്ച് ഡോക്ടർമാർ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് അക്വിൽ പൊലീസിന് മൊഴി നൽകി. ഡോക്ടർമാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് സിറ്റി ഷാഡോ പൊലീസ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. സ്വകാര്യ ഹോസ്റ്റലിൽ രാത്രി സ്ഥിരമായി ഡോക്ടർമാർ എത്തുന്നതായും കണ്ടെത്തി.
ഇന്നലെ രാവിലെ ഷാഡോ പൊലീസും മെഡിക്കൽ കോളേജ് പൊലീസും സംയുക്തമായി ഹോസ്റ്റലിൽ റെയ്ഡ് നടത്തിയാണ് അക്വിലിനെ പിടികൂടിയത്. മുറിയിൽ നിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ ഉപയോഗിച്ച ഒഴിഞ്ഞ കുപ്പികൾ, കഞ്ചാവ് വലിക്കാനുള്ള ഒ.സി.ബി പേപ്പറുകൾ എന്നിവയും കണ്ടെടുത്തു.
ഒരു ഡോസിന് 3,000 രൂപ
അര ഗ്രാം വരുന്ന ഒരു ഡോസ് എം. ഡി. എം. എ 3000 രൂപയ്ക്ക് സഹപാഠികൾക്ക് വിൽക്കാറുണ്ടെന്നും തന്റെ മുറിയിൽ വന്നാണ് ഇവർ ലഹരി ഉപയോഗിക്കുന്നതെന്നും അക്വിൽ മൊഴി നൽകി. ഇടനിലക്കാർ വഴിയാണ് എത്തുന്നത്. എം. ഡി. എം. എ ബംഗളൂരുവിൽ നിന്നും ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് കൊണ്ടുവന്നത്. മൂന്ന് വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നു.
സ്ഥിരമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് കൗൺസിലിംഗിനും പൊലീസ് ഒരുങ്ങുന്നുണ്ട്. അക്വിലിന്റെ ഫോണിലേക്ക് ലഹരിമരുന്നിനായി നിരവധി പേർ വിളിച്ചിട്ടുണ്ട്. ഇവരുടെ നമ്പർ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
എം.ഡി.എം.എ മാരകം
നേർത്ത അളവിലും ആറ് മണിക്കൂറിലേറെ ലഹരി.
വിഷാദ രോഗം, ഓർമ്മക്കുറവ്, കാഴ്ച നഷ്ടമാകൽ, ഹൃദ്രോഗം, നാഡിതളർച്ച എന്നിവയുണ്ടാക്കും
തുടർച്ചയായി ഉപയോഗിച്ചാൽ മാരക രോഗങ്ങളും മരണവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |