അച്ഛന് വിളിക്കുന്നവരുടെ പാർട്ടിയിൽ നിൽക്കണോ: ജി. സുധാകരൻ
ആലപ്പുഴ: സി.പി.എം നേതൃത്വത്തെ വിമർശിച്ച് നിയുക്ത അമ്പലപ്പുഴ എം.എൽ.എയും മുൻമന്ത്രിയുമായ ജി.സുധാകരൻ. താൻ പാർട്ടിയിൽ നിന്ന് പോകാൻ കാരണം പാർട്ടിയിലെ ചില ആളുകളാണെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമുണ്ടായതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. തന്നെ കൂടെ നിറുത്തണമായിരുന്നെന്നും ഇത്രയും അധികം സീറ്റ് നഷ്ടപ്പെട്ടത് താൻ പോയതുകൊണ്ടാണെന്നും ചിലർ പറഞ്ഞതായി കണ്ടു. എന്നാൽ, ഒരാൾ പറഞ്ഞത് എന്നെ നേരത്തെ പാർട്ടിയിൽ നിന്ന് കളയണമായിരുന്നുവെന്നാണ്.
ഞങ്ങളെ പാർട്ടിയിൽ പോലും ചേർക്കാൻ പാടില്ലായിരുന്നു. മോഷ്ടിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവർ മാത്രം പാർട്ടിയിൽ മതിയായിരുന്നു. ഒരു എൽ.സി മെമ്പറെക്കൊണ്ട് എന്റെ അച്ഛന് വിളിപ്പിച്ചാൽ ഞാൻ ആ പാർട്ടിയിൽ നിൽക്കുമോ? സി.പി.എമ്മിനോ അതിന്റെ ആശയങ്ങൾക്കോ ഞാൻ എതിരല്ല. പാർട്ടിയിൽ കടന്നുകൂടിയിട്ടുള്ള മുതലാളിത്ത സ്വഭാവമുള്ള ആശയങ്ങളേയും സ്ഥാനമോഹികളേയുമാണ് എതിർക്കുന്നത്. ഒരുപാട് ചിരിക്കുന്നവരെ സൂക്ഷിക്കണം. അവർക്ക് ആത്മാർത്ഥത കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.