കൊച്ചി: കുടിശ്ശികക്കാരുടെ വസ്തുവിൻമേലുള്ള സർക്കാരിന്റെ ബാദ്ധ്യത വസ്തു ലേലംചെയ്താലും നിലനിൽക്കുമെന്ന് ഹൈക്കോടതി. പണയഭൂമിയിൽ സർഫാസി, കടം തിരിച്ചുപിടിക്കൽ പാപ്പർ നിയമം തുടങ്ങി ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന അധികാരത്തിനും മേലെയല്ല സംസ്ഥാന റവന്യു അധികൃതർ അവകാശപ്പെടുന്ന പ്രഥമാധികാരമെന്നടക്കം വ്യക്തമാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബാങ്ക് വായ്പാകുടിശ്ശിക വരുത്തിയവരുടെ വസ്തുവകകൾ ലേലംചെയ്ത് തുക ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടെങ്കിലും പ്രസ്തുത വസ്തുവിന്മേൽ സർക്കാരിന്റെ ബാദ്ധ്യതകൾ തീർക്കാതെ വസ്തുവിന്റെ കുടിക്കട ബാദ്ധ്യത മുക്തമാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവിധ നികുതി കുടിശ്ശികകൾ ഈടാക്കാനെന്ന പേരിൽ പണയവസ്തുക്കൾ സർക്കാർ ഏറ്റെടുക്കുന്ന നടപടികൾ ചോദ്യംചെയ്ത് ഒരുകൂട്ടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് 2019ൽ സിംഗിൾബെഞ്ചിന്റെ ഉത്തരവുണ്ടായത്. ധനകാര്യ സ്ഥാപനങ്ങളുടെ കടബാദ്ധ്യത കഴിഞ്ഞുള്ള തുകയിൽനിന്ന് നികുതി കുടിശ്ശിക അവകാശപ്പെടാൻ റവന്യു അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, കേരള ചരക്ക് സേവന നികുതിനിയമം (ജി.എസ്.ടി), കേരള വാറ്റ് നിയമം എന്നിവ പ്രകാരം റവന്യുവകുപ്പിന് ഇത്തരം ഭൂമിയിലുള്ള പ്രഥമാവകാശം പരിഗണിക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായതെന്നായിരുന്നു സർക്കാരിന്റെ വാദം. ഭൂമി വിറ്റാലും വസ്തുവിന്റെ കുടിക്കടരേഖകളിൽനിന്ന് ഈ ബാദ്ധ്യത ഒഴിവാക്കപ്പെടുന്നില്ലെന്നത് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അരവണയിലെ ഏലക്ക
കൊച്ചിയിലെ ലാബിൽ പരിശോധന
നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ അരവണ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഏലക്ക കേന്ദ്രസർക്കാർ അംഗീകാരമുള്ള കൊച്ചിയിലെ ലാബിൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പരിശോധനാഫലം വിലയിരുത്തിയുള്ള റിപ്പോർട്ട് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിട്ടി എക്സിക്യുട്ടീവ് ഡയറക്ടർ തിങ്കളാഴ്ച സമർപ്പിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
ഇന്നലെ ഹർജി പരിഗണിക്കവേ മറ്റൊരു ലാബിൽക്കൂടി ഏലക്ക പരിശോധിക്കണമെന്ന ദേവസ്വം ബോർഡിന്റെയടക്കം ആവശ്യം പരിഗണിച്ച കോടതി അംഗീകൃത ലാബിലെ പരിശോധനയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു.
കീടനാശിനികളുടെ സാന്നിദ്ധ്യം ഏലക്കയിലുണ്ടെന്ന തിരുവനന്തപുരം അനലിറ്റിക്കൽ ലാബ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിട്ടിയെയും കക്ഷിചേർത്ത് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
വളരെ ചെറിയ അളവിൽ മാത്രമാണ് ഏലക്ക ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചെങ്കിലും കീടനാശിനിയുള്ളത് ഉപയോഗിക്കാതിരിക്കുന്നതല്ലേ നല്ലതെന്ന് കോടതി ആരാഞ്ഞു. പായസം കേടാകാതിരിക്കാനുള്ള ഘടകമായതിനാൽ ഏലക്ക ഒഴിവാക്കാനാവില്ലെന്നായിരുന്നു ബോർഡിന്റെ വിശദീകരണം.
പാമ്പുകടിയേറ്റ് വിദ്യാർത്ഥിയുടെ മരണം:
ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: അഞ്ചാംക്ലാസ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് 10ന് പരിഗണിക്കും.
കോടതി നിർദ്ദേശപ്രകാരം വിവിധ ആശുപത്രികളിലെ പീഡിയാട്രിക് വെന്റിലേറ്റർ ഉൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങളെക്കുറിച്ച് സർക്കാർ ഹാജരാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കുളത്തൂർ ജയ്സിംഗാണ് കോടതിയെ സമീപിച്ചത്.
വെന്റിലേറ്റർ ഇല്ലാതിരുന്നിടത്ത് കൊവിഡ് പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പോർട്ടബിൾ വെന്റിലേറ്ററുകൾ ഉൾപ്പെടുത്തി കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഹർജിക്കാരന്റെ വാദം.
ഈ അദ്ധ്യയനവർഷം തുടക്കത്തിൽ വടക്കാഞ്ചേരി എൽ.പി സ്കൂളിൽ നാലാം ക്ലാസുകാരന് പാമ്പു കടിയേറ്റതും അലംഭാവം തുടരുന്നതിന്റെ തെളിവാണെന്ന് ഹർജിയിൽ പറയുന്നു. സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ 2019ൽ അഞ്ചാംക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |