ജനീഷും മന്ത്രി: ഈഴവ പ്രാതിനിദ്ധ്യം മൂന്നായി
തിരുവനന്തപുരം: 102 സീറ്റോടെ ഇന്ന് അധികാരത്തിലേറുന്ന വി.ഡി.സതീശൻ മന്ത്രിസഭയിൽ ഈഴവ സമുദായ പ്രാതിനിദ്ധ്യം രണ്ടായി ചുരുക്കാനുള്ള അണിയറ നീക്കം അവസാന നിമിഷം പൊളിഞ്ഞു. ബിന്ദു കൃഷ്ണയ്ക്കും എം.ലിജുവിനും പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷും ഇടം പിടിച്ചതോടെ, സമുദായത്തിന് മൂന്ന് മന്ത്രിമാരായി.എങ്കിലും അർഹമായ പ്രാതിനിദ്ധ്യം ലഭിച്ചിട്ടില്ല.
കേരള ജനസംഖ്യയിൽ 27 ശതമാനം വരുന്ന ഈഴവ സമുദായത്തിന് കുറഞ്ഞത് ആറ് മന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് കണക്കുകൾ നിരത്തി കഴിഞ്ഞ ദിവസങ്ങളിൽ കേരള കൗമുദിയിൽ വന്ന റിപ്പോർട്ടും മുഖപ്രസംഗവും തുടർന്ന് ശിവഗിരി മഠം നടത്തിയ ശക്തമായ ഇടപെടലുമാണ് നിയുക്ത മുഖ്യമന്ത്രിയുടെയും മറ്റും കണ്ണ് തുറപ്പിച്ചത്. മത, സാമുദായിക ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായത്തെ അവഗണിക്കുന്നത് കനത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് ഉൾക്കൊണ്ട നിയുക്ത മുഖ്യമന്ത്രി, വിഷയം മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്നലെ തിരക്കിട്ട് ചർച്ച ചെയ്തു. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭ ഒഴിച്ചുനിർത്തിയാൽ, 1991 മുതലുള്ള ഇരു മുന്നണികളുടെയും മന്ത്രിസഭകളിൽ 4 മുതൽ 9 വരെ ഈഴവ മന്ത്രിമാരുണ്ടായിരുന്നുവെന്ന കേരള കൗമുദി റിപ്പോർട്ടും മുഖ പ്രസംഗവും ചർച്ചാ വിഷയമായി. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ വി.ഡി.സതീശനെ സന്ദർശിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
ശോഭ കെടാതിരിക്കാൻ
അടിയന്തര നീക്കം
പതിനായിരങ്ങളെ സാക്ഷി നിറുത്തി മന്ത്രിസഭ ഇന്ന് അധികാരമേൽക്കാനിരിക്കെ, അതിന്റെ ശോഭ കെടുത്തുന്ന നടപടിക്ക് തെല്ലെങ്കിലും പരിഹാരം കാണണമെന്ന നിലപാടിലായി സതീശനും മറ്റും. കോൺഗ്രസിലെയും ഘടകകക്ഷികളിലെയും മന്ത്രിമാരുടെ പട്ടികയ്ക്ക് അപ്പോഴേക്കും ഏതാണ്ട് അന്തിമ രൂപമായിരുന്നു. ഒടുവിൽ ഹൈക്കമാൻഡിന്റെ അനുമതി കൂടി ലഭിച്ചതോടെ, കൊടുങ്ങല്ലൂരിൽ നിന്നും ഒ.ജെ.ജനീഷിന് വഴി തുറന്നു. അതോടെ യൂത്ത് കോൺഗ്രസിനും പ്രാതിനിദ്ധ്യമായി.