ഒഡിംഗ എത്തിയത് ശ്രീധരീയത്തിൽ ചികിത്സയ്ക്ക്
കൂത്താട്ടുകുളം: ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കെനിയൻ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗ (80) പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം ആശുപത്രിയിലെ ഔട്ട്ഹൗസിനു ചുറ്റും നടക്കുമ്പോൾ രാവിലെ 8ന് കുഴഞ്ഞുവീഴുകയായിരുന്നു.
'നല്ല ക്ഷീണം തോന്നുന്നു, ഇരിക്കണം" എന്നു പറഞ്ഞയുടൻ വീണു. പ്രഥമ ശുശ്രൂഷ നൽകി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുമണിക്കൂറിനു ശേഷം മരിച്ചു. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടവും എംബാമും നടത്തി രാത്രി പ്രത്യേക വിമാനത്തിൽ കെനിയയിലേക്കു കൊണ്ടുപോയി.
സഹോദരി റൂത്ത്, മകൾ വിന്നി ഇർമഗാഡ് ഒഡിംഗ, പേഴ്‌സണൽ ഡോക്ടർ ഡേവിഡ് ഒലിവ്, സുരക്ഷാ ഉദ്യോഗസ്ഥൻ മോറിസ് ജോസഫ്, സുഹൃത്ത് ഹൈദരാബാദ് സ്വദേശി ബി. ശ്രീനിവാസ് ഗൗഡ് എന്നിവർക്കൊപ്പം ഈ മാസം പത്തിനാണ് എത്തിയതെന്ന് ചീഫ് ഫിസിഷ്യൻ നാരായണൻ നമ്പൂതിരി പറഞ്ഞു. മസ്തിഷ്‌കാഘാതവുമായി ബന്ധപ്പെട്ട് മുംബയിൽ ചികിത്സയ്‌ക്ക് ശേഷം കാലുവേദന മാറ്റാനാണ് ഹെലികോപ്റ്ററിൽ കൂത്താട്ടുകുളത്ത് എത്തിയത്. പ്രമേഹവുമുണ്ടായിരുന്നു. അസുഖം മാറി ഇന്നലെ ഡിസ്ചാർജ് ചെയ്യാനിരിക്കെ രണ്ടു ദിവസം കൂടി നിൽക്കണമെന്ന് ആഗ്രഹം പറഞ്ഞു.
2008 മുതൽ 2013 വരെ പ്രധാനമന്ത്രിയായിരുന്നു ഒഡിംഗ. 2023 മുതൽ പ്രതിപക്ഷ നേതാവാണ്. കിസുമു ജില്ലയിലെ മസെനോയിൽ 1945 ജനുവരി ഏഴിനാണ് ജനനം. സ്റ്റാൻഡേർഡ് പ്രോസസിംഗ് എക്വിപ്‌മെന്റ് കൺസ്ട്രക്ഷൻ ആൻഡ് ഇറക്ഷൻ ലിമിറ്റഡ് ഉൾപ്പെടെ ഒട്ടേറെ സംരംഭങ്ങൾ സ്വന്തമായുണ്ട്. ഇഡ ഒഡിംഗയാണ് ഭാര്യ. നാലു മക്കൾ.
കെനിയയിൽ ആയുർവേദ
ആശുപത്രി തുടങ്ങാനിരിക്കെ...
ഒഡിംഗയും കുടുംബാംഗങ്ങളും പലതവണ കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്. 2019ൽ മകളുടെ കണ്ണിന്റെ ചികിത്സയ്ക്കാണ് ആദ്യമെത്തിയത്. മകൾ കാഴ്ച വീണ്ടെടുത്തതോടെ കുടുംബാംഗങ്ങളിൽ പലരും ചികിത്സയ്‌ക്ക് വന്നു. മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെക്കുറിച്ച് പരാമർശിച്ചിരുന്നു. കെനിയയിൽ ആയുർവേദ ആശുപത്രി തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
മോദി അനുശോചനം
ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു റെയ്‌ല ഒഡിംഗ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ അടുത്ത ബന്ധമുണ്ട്. നമ്മുടെ സംസ്കാരത്തോടും മൂല്യങ്ങളോടും പ്രത്യേക മമതയുണ്ടായിരുന്നു. ആയുർവേദ ചികിത്സയിൽ വളരെയധികം ആകൃഷ്ടനായിരുന്നു. അത് മകളുടെ ആരോഗ്യത്തിൽ നല്ല സ്വാധീനമുണ്ടാക്കിയത് അദ്ദേഹം കണ്ടറിഞ്ഞതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കെനിയയിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു
- പ്രധാനമന്ത്രി നരേന്ദ്ര മോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |