
തിരുവനന്തപുരം: സ്ത്രീലക്ഷങ്ങളുടെ പൊങ്കാലാർച്ചനയിൽ മനം നിറച്ച് ആറ്റുകാലമ്മ. മംഗളവാദ്യം മുഴങ്ങവേ ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ അഗ്നിജ്വലിച്ചു. തുടർന്ന് ലക്ഷക്കണക്കിന് അടുപ്പുകളിൽ അഗ്നിയാളി. ആറ്റുകാൽ ദേവീക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽവരെ പൊങ്കാല അടുപ്പുകൾ നിരന്നു. തലേദിവസം തന്നെ നിരത്തുകളിൽ അടുപ്പൊരുക്കി ആയിരങ്ങളാണ് ദേവിയെ ധ്യാനിച്ചു കാത്തിരുന്നത്. കുംഭത്തിലെ പൂരം നാളിലെ പൊങ്കാലദിനത്തിൽ പുലർച്ചെ നട തുറക്കുംമുൻപേ ദർശനത്തിനായി ആയിരങ്ങൾ നിരന്നിരുന്നു.
ആറ്റുകാൽ ദേവിക്കു മുന്നിലെ വിളക്കിൽ നിന്ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി അനീഷ് നമ്പൂതിരിക്ക് കൈമാറി. തുടർന്ന് തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ ആദ്യം തീ പകർന്നു. 9.47ന് സഹമേൽശാന്തി ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ വെടിക്കെട്ടുയർന്നു. വായ്ക്കുരവകളുടെ അകമ്പടിയോടെ അടുപ്പുകളിലേക്കുള്ള അഗ്നി പ്രയാണത്തിനു തുടക്കം.
സർവമംഗളകാരിണിയായ ദേവിയെ സ്തുതിച്ച് ഭക്തർ അടുപ്പുകളിൽ അഗ്നി പകർന്നു. 10.11ന് പണ്ടാര അടുപ്പ് തിളച്ചുതൂകി. ഭക്തരുടെ പൊങ്കാല 12ന് തയ്യാർ. പിന്നെ തെരളി, മണ്ടപ്പുറ്റ്.... എല്ലാം തയ്യാർ. തുടർന്ന് എല്ലായിടത്തും അന്നദാനം. ഉച്ചയ്ക്ക് 2.15ന് നിവേദ്യം. ഭക്തസാഗരത്തിലേക്ക് തീർത്ഥവുമായി 350 പൂജാരിമാരെത്തി. തീർത്ഥകണങ്ങൾ നിവേദ്യത്തിലേക്ക് പകർന്നതോടെ സഫല മനസുമായി ഭക്തർ വീടുകളിലേക്കു മടങ്ങി. നിവേദ്യസമയത്ത് പുഷ്പവൃഷ്ടിയുമുണ്ടായിരുന്നു. ധാരാളം പേർ സ്വന്തം വീടുകളിലും പൊങ്കാലയിട്ടു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരും വിദേശികളും പൊങ്കാലയർപ്പിക്കാനെത്തിയിരുന്നു.
കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തി. പ്രത്യേക ട്രെയിൻ സർവീസുകളുമുണ്ടായിരുന്നു. രാവിലെ മുതൽ ബാലികമാർ താലപ്പൊലിയേന്തി ക്ഷേത്രത്തിലെത്തി. രാത്രി 8.30ന് കുത്തിയോട്ടം ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ വൈകിട്ട് 3.10മുതൽ രാത്രി 7വരെ നടഅടച്ചു.
ആറ്റുകാൽ പൊങ്കാല നാരീശക്തിയെന്ന് പ്രധാനമന്ത്രി
ആറ്റുകാൽ പൊങ്കാല നാരീശക്തിയുടെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊങ്കാലയുടെ ശുഭദിനം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരട്ടെയെന്നും സമൂഹത്തിൽ ഐക്യത്തിന്റെയും ഒരുമയുടെയും ചൈതന്യം മുന്നേറട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |