# ഡോ. സിസ തോമസിന് തുടരാമെന്നും ഹൈക്കോടതി
കൊച്ചി: സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി.സി നിയമനത്തിനായി അംഗങ്ങളെ ഉൾപ്പെടുത്തി പാനൽ ശുപാർശ ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഈ പാനലിൽ നിന്നാണ് ചാൻസലർ നിയമനം നടത്തേണ്ടത്. എന്നാൽ, ഡോ. സിസ തോമസിനെ താത്കാലിക വി.സിയായി നിയമിച്ച ചാൻസലറുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാൻ കാരണമില്ലെന്നും ഇവർക്ക് മതിയായ യോഗ്യതയുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഡോ. സിസ തോമസിന് താത്കാലിക വി.സിയായി തുടരാനാകും.
താത്കാലിക വി.സി നിയമനത്തിനായി പാനൽ ശുപാർശ ചെയ്യാൻ സർവകലാശാല നിയമത്തിലെ സെക്ഷൻ 13(7) പ്രകാരം സർക്കാരിന് അധികാരമുണ്ട്. എന്നാൽ, യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരേ മാത്രമേ പാനലിൽ ഉൾപ്പെടുത്താവൂ. താത്കാലിക ചുമതല വഹിക്കുന്ന വ്യക്തിക്ക് അനിശ്ചിതമായി ഈ പദവിയിൽ തുടരാൻ കഴിയില്ല. ഇക്കാര്യത്തിൽ മാറ്റം വേണമെങ്കിൽ സർക്കാരിന് പുതിയ പാനൽ നൽകാമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ലെന്നു വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ താത്കാലിക വി.സിയെ നിയമിക്കാൻ സർക്കാർ നൽകിയ ശുപാർശകൾ തള്ളിയ ഗവർണർ, ചാൻസലറെന്ന നിലയിൽ ഡോ. സിസ തോമസിനെ താത്കാലിക വി.സിയായി നിയമിച്ചു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സിസയുടെ നിയമനത്തിൽ സിംഗിൾബെഞ്ച് ഇടപെട്ടില്ല. മാത്രമല്ല, സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനായി ഗവർണറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റിക്ക് ഉടൻ രൂപം നൽകണമെന്നും തുടർ നടപടികൾ വേഗം പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |