സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
കോഴിക്കോട്: വീട്ടമ്മയുടെ പരിക്കേറ്റ ഇടതുകാലിന് പകരം സ്വകാര്യ ആശുപത്രിയിൽ വലതുകാലിന് ശസ്ത്രക്രിയ നടത്തിയത് വിവാദമായി. കക്കോടി നക്ഷത്ര ഹൗസിൽ സജ്‌ന സുകുമാരൻ (60)ആണ് ശസ്ത്രക്രിയയ്ക്കിരയായത്. നാഷണൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രി, ഡി.എം.ഒ, നടക്കാവ് പൊലീസ്, മനുഷ്യാവകാശകമ്മിഷൻ എന്നിവർക്ക് പരാതി നൽകി.
അതേസമയം ശസ്ത്രക്രിയയിൽ വീഴ്ചയില്ലെന്നും ഇരുകാലിനും പരിക്കുള്ളതിനാൽ ആദ്യം വലതുകാലിന് ശസ്ത്രക്രിയ നടത്തിയെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഒരുവർഷം മുമ്പ് വീട്ടിലെ വാതിലിൽ സജ്‌നയുടെ ഇടതുകാൽ കുടുങ്ങി ഞരമ്പിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടിലെ ആശുപത്രികളിലെ ചികിത്സ ഫലിച്ചില്ല. തുടർന്നാണ് നാഷണൽ ആശുപത്രിയിലെ ഓർത്തോ മേധാവി ഡോ. ബഹിർഷാനെ കണ്ടത്. തിങ്കളാഴ്ച സർജറി കഴിഞ്ഞാണ് കാല് മാറിപ്പോയത് സജ്‌ന അറിഞ്ഞതെന്ന് മകൾ ഷിമ്‌ന സുകുമാരൻ പറഞ്ഞു. വലിയ സർജറിയല്ലാതിരുന്നിട്ടും തിങ്കളാഴ്ച അമ്മയെ പുറത്തിറക്കിയില്ല. അമ്മ ബഹളം വച്ചശേഷം ചൊവ്വാഴ്ചയാണ് വാർഡിലേക്ക് മാറ്റിയത്. അബദ്ധം പറ്റിയെന്ന് ഡോക്ടർ അമ്മയോടും അച്ഛനോടും സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ റിപ്പോർട്ടുകൾ ആശുപത്രി അധികൃതർ തിരുത്തുന്ന സാഹചര്യത്തിലാണ് പരാതി കൊടുക്കാൻ തീരുമാനിച്ചത്. അമ്മയുടെ വലതുകാലിന് പ്രശ്‌നമില്ലെന്നും ഉണ്ടെങ്കിൽ അതിന്റെ സ്‌കാൻ റിപ്പോർട്ട് കാണിക്കട്ടെയെന്നും മകൾ പറഞ്ഞു. അതേസമയം സർജറിയിൽ അപാകതയില്ലെന്നും സമ്മതപത്രത്തിൽ ബന്ധുക്കളുടെ ഒപ്പു വാങ്ങിയശേഷമാണ് വലതുകാലിന് സർജറി നടത്തിയതെന്നും ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.കെ.എം.ആഷിക് അറിയിച്ചു. ഇരുകാലുകൾക്കും പരിക്കുമായാണ് സജ്‌ന എത്തിയത്. വലതുകാലിലെ പരിക്കിനാണ് ആദ്യം സർജറി ചെയ്യേണ്ടിയിരുന്നത്. അത് സജ്‌നയുടെ ഭർത്താവിനെ ബോദ്ധ്യപ്പെടുത്തി ഒപ്പുവാങ്ങിയിരുന്നെന്നും ആഷിക് പറഞ്ഞു.
എന്റെ വലതുകാലിന്
കുഴപ്പമില്ല
ഒരു പ്രശ്‌നവുമില്ലാതിരുന്ന വലതുകാലിന് എന്തിനാണ് സർജറി നടത്തിയതെന്ന് സജ്‌ന. എന്റെ ഇടതുകാലിനായിരുന്നു പരിക്ക്. ചികിത്സ തേടിയതും സ്‌കാനിംഗ് നടത്തിയതുമെല്ലാം ഇടത് കാലിനാണ്. മയക്കിയതിനാൽ ഒന്നുമറിഞ്ഞില്ല. ബോധം വന്നപ്പോഴാണ് കാല് മാറിയത് അറിയുന്നത്. ഉടനെ നിലവിളിച്ചു. സിസ്റ്ററെകൊണ്ട് ഡോക്ടറെ വിളിപ്പിച്ചു. അപ്പോഴാണ് അബദ്ധം ഡോക്ടർക്കും മനസിലാവുന്നത്. ആശുപത്രിയിലേക്ക് വന്നത് വലതുകാലുപയോഗിച്ചാണ്. അതുമിപ്പോൾ തകരാറിലായി. എനിക്ക് നിതീ വേണം-സജ്‌ന വിതുമ്പുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |