മലപ്പുറം: പാചക വാതകമുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാവുന്ന തരത്തിൽ റേഷൻ കടകളെ സ്‌മാർട്ടാക്കാൻ പ്രഖ്യാപിച്ച കെ-സ്‌റ്റോർ (കേരള സ്‌റ്റോർ) പദ്ധതി സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി അനിശ്ചിതത്വത്തിൽ. കെ-സ്റ്റോറിനായി പുതിയ വാടകമുറികളും അധിക സൗകര്യങ്ങളും ഒരുക്കിയ റേഷൻ കടക്കാർ വലിയ നഷ്ടമാണ് മാസങ്ങളായി സഹിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം വൈകുന്നുവെന്നാണ് ആവർത്തിച്ച് ചോദിച്ചിട്ടും ഭക്ഷ്യവകുപ്പ് നൽകുന്ന വിശദീകരണമെന്നും പദ്ധതി എപ്പോൾ നടപ്പാക്കാനാകുമെന്ന കാര്യത്തിൽ സർക്കാരിന് യാതൊരു രൂപവുമില്ലെന്നും റേഷൻ വ്യാപാരികൾ പറയുന്നു.
സർക്കാരിന്റെ ഒന്നാം വാർഷികത്തിലെ നൂറ് ദിന പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയാണ് ഇപ്പോഴും കടലാസിലുറങ്ങുന്നത്. 14 ജില്ലകളിലും അഞ്ച് കെ-സ്റ്റോറുകൾ വീതം തുറക്കുമെന്നായിരുന്നു ഭക്ഷ്യ വകുപ്പ് അറിയിച്ചത്. ഇതിനായി 70 റേഷൻ കടകളുടെ പട്ടിക, വകുപ്പിന് ജില്ലാ സപ്ലൈ ഓഫീസർമാർ കൈമാറി. 800ലധികം റേഷൻ കടക്കാർ കെ-സ്റ്റോർ തുടങ്ങാൻ സന്നദ്ധരായി. മേയ് 20ന് ആദ്യ കെ-സ്‌റ്റോർ തുടങ്ങുമെന്ന് അറിയിച്ചെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ ജൂണിലേക്ക് മാറ്റി. മുഴുവൻ റേഷൻ കടകളും കെ-സ്റ്റോർ ആക്കുമെന്ന് ഡിസംബർ 5ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. കെ-സ്റ്റോറിൽ ഉടൻ തീരുമാനമെടുക്കണമെന്ന്
റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ആവശ്യപ്പെട്ടു.
ഹൈടെക്ക്
റേഷന് പുറമെ, മാവേലി സ്റ്റോറിലെ 13 സബ്സിഡി സാധനങ്ങളുടെ വിൽപ്പന, മിൽമ ബൂത്ത്, ഐ.ഒ.സിയുടെ അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ്, 5,000 രൂപ വരെയുള്ള മിനി ബാങ്കിംഗ്, കോമൺ സർവീസ് സെന്റർ എന്നിവ ആയിരുന്നു സർക്കാർ വാഗ്ദാനം. അധിക സൗകര്യങ്ങൾക്ക് 7% പലിശയ്‌ക്ക് രണ്ട് ലക്ഷം രൂപയും സർക്കാർ ഉറപ്പ് നൽകി.
മിൽമയുമായും ചോട്ടു ഗ്യാസ് വിതരണത്തിന് ഐ.ഒ.സിയുമായും ധാരണയിലെത്തിയിട്ടുണ്ട്. മിനി ബാങ്കിംഗ്, കോമൺ സർവീസ് സെന്റർ ഉൾപ്പെടെ മറ്റ് സർവീസുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനം കാത്തിരിക്കയാണ്.
സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |