തിരുവനന്തപുരം: കൊല്ലത്ത് അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ചു സമ്മേളനങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചിരിക്ക,, കടുത്ത പ്രതിരോധത്തിലാണ് പാർട്ടി. തുടർഭരണമെന്ന തലപ്പൊക്കവുമായി വീണ്ടും അധികാരത്തിലെത്താനായെങ്കിലും ,അടിക്കടിയുള്ള വിവാദങ്ങൾ പാർട്ടിയെയും സർക്കാരിനെയും വല്ലാതെ വെട്ടിലാക്കുന്നു. സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയരുമെന്നുറപ്പ്.
ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ ഒഴിവാക്കിയതിന്റെ കാര്യകാരണങ്ങൾ അണികളോട് വിശദീകരിക്കണം.. അതിനപ്പുറമാണ് സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി വീറോടെ വാദിച്ചിരുന്ന പി.വി.അൻവർ ഉയർത്തിയ വെളിപ്പെടുത്തലുകൾ. ക്ഷേമപെൻഷനുകൾ മുടങ്ങിയതും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമടക്കം സർക്കാരിനെ വിമർശിക്കാൻ വേണ്ടുവോളം കാര്യങ്ങളുള്ളപ്പോഴാണ് അതിരൂക്ഷമായ ആക്രമണം അൻവറിൽ നിന്നുണ്ടായത്. ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയാ സമ്മേളനങ്ങളും ഡിസംബറിൽ ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കി വേണം സംസ്ഥാന സമ്മേളനത്തിലേക്ക് എത്താൻ.
. അടുത്ത വർഷം തദ്ദേശസ സ്ഥാപന തിരഞ്ഞെടുപ്പിലേക്കും കടക്കുകയാണ് സംസ്ഥാനം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരുന്ന ഇടതു മുന്നണി പ്രവർത്തകർ എന്തെല്ലാം വിശദീകരണങ്ങൾ നൽകേണ്ടി വരുമെന്നതാണ് പ്രതിസന്ധി.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രധാന ഘടക കക്ഷിയായ സി.പി.ഐയിൽ വലിയ അതൃപ്തി ഉയർന്നിരുന്നു. പാർട്ടി എം.എൽ.എ തന്നെ ആരോപണത്തിൽ ഉൾപ്പെട്ടതാണ് വലിയ വിമർശനമുയർത്തിയത്. സി.പി.ഐ സംസ്ഥാന നേതൃത്വം സർക്കാരിനൊപ്പം നിൽക്കുന്നുണ്ടെങ്കിലും ഭരണപക്ഷത്തെ മറ്റൊരു എം.എൽ.എ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തു വന്നു.ഇതോടെ,പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ നേരിടുന്നതിനൊപ്പം ,മുന്നണിയിലെ ഘടക കക്ഷികളെയും അനുനയിപ്പിക്കേണ്ട ബാദ്ധ്യത കൂടി വന്നിരിക്കുകയാണ് സി.പി.എമ്മിന്.
ക്രമസമാധാന പ്രശ്നത്തിൽ പ്രതിപക്ഷത്തിന് സർക്കാരിനെതിരെ പ്രയോഗിക്കാൻ വലിയൊരു ആയുധമാണ് കിട്ടിയത്.. ഒക്ടോബർ, നവംബർ മാസങ്ങളിലായി നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ട്. അവിടെ പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ സർക്കാരിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |