കൊച്ചി : കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെതിരെയുള്ള ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യും. താരങ്ങളെ ഓംപ്രകാശിന്റെ മുറിയിൽ എത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ ്കസ്റ്റഡിിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങൾ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്. താരങ്ങളും ഇരുപതോളം ആളുകളുടെ പേരുകളും റിപ്പോർട്ടിലുണ്ട്. മുറിയിൽ ലഹരി ഉപയോഗം നടന്നുവെന്നും പൊലീസ് പറയുന്നു.
ഓം പ്രകാശും സുഹൃത്തുക്കളും വിദേശത്തുനിന്ന് ലഹരി എത്തിച്ച് കൊച്ചിയിലെ ഡിജെ പാർട്ടിയിൽ വിൽപന നടത്തിയെന്നും സൂചനയുണ്ട്.ശ്രീനാഥിനെയും പ്രയാഗയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. വൈദ്യപരിശോധനയിലും ലഹരി ഉപയോഗം തെളിയിക്കാനാവാത്തതിനാലാണ് ഓം പ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കൾ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കൽനിന്ന് പൊലീസ് കൊക്കൈൻ പിടിച്ചെടുത്തിരുന്നു.കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പാർട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |