പാഴായ 20,411 പോസ്റ്റൽ വോട്ട് പാരയായേക്കും
വളരെക്കുറഞ്ഞ ഭൂരിപക്ഷം വന്നാൻ നിർണായകം
കൊച്ചി: ഹൈക്കോടതി ഇടപെട്ടിട്ടും ഇത്തവണ പോസ്റ്റൽ വോട്ട് ചെയ്യാൻ പറ്റാത്തത് 20,411 സർക്കാർ ഉദ്യോഗസ്ഥർക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചില നിയമസഭാ മണ്ഡലങ്ങളിലെങ്കിലും പോൾ ചെയ്യാത്ത ഈ വോട്ടുകളാകും വിജയത്തിന്റെ ഗതി നിർണയിക്കുക.
തപാൽ വോട്ടിന് അപേക്ഷിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ ഇവർക്ക് അവസരം നിഷേധിച്ചതാണ്. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ നേരിട്ട് വോട്ട് സമർപ്പിക്കണമെന്ന ഉത്തരവാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചവർക്ക് അസൗകര്യമായത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ടക്ക ഭൂരിപക്ഷം മാത്രം ലഭിച്ച സീറ്റുകളുണ്ടായിരുന്നു. 2016ൽ വടക്കാഞ്ചേരിയിൽ 43 വോട്ടും മഞ്ചേശ്വരത്ത് 89 വോട്ടുമായിരുന്നു ഭൂരിപക്ഷം. 2021ൽ പെരിന്തൽമണ്ണയിലെ ഭൂരിപക്ഷം 38 വോട്ടായിരുന്നു. ഈ സീറ്റുകളിൽ പോസ്റ്റൽ വോട്ടുകളാണ് നിർണായകമായത്. വോട്ടെണ്ണലിന് മുമ്പ് ഒരവസരം കൂടി നൽകണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷയിൽ കാലതാമസമോ പിഴവോ ഉണ്ടായെന്നാണ് കമ്മിഷൻ വിശദീകരിച്ചത്. വൈകിയ വേളയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.
പാഴായ പോസ്റ്റൽ
വോട്ടുകൾ
തിരുവനന്തപുരം - 5560
കോഴിക്കോട് - 2775
ആലപ്പുഴ - 2486
പാലക്കാട് - 2090
കണ്ണൂർ - 1630
കോട്ടയം - 1159
പത്തനംതിട്ട - 1114
തൃശൂർ- 773
എറണാകുളം -773
കൊല്ലം - 731
ഇടുക്കി - 413
മലപ്പുറം - 398
വയനാട് - 302
കാസർകോട് - 237