കേരളം പാപ്പർ സ്യൂട്ടിട്ട് നിൽക്കുന്നു: ആന്റണി
തിരുവനന്തപുരം: പൂർണമായി തകർന്ന സാമ്പത്തിക സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും പാപ്പർ സ്യൂട്ടിട്ട് നിൽക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. എന്നിട്ടും പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനപ്പെട്ട രണ്ട് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാൻ കഴിഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശനെയും സർക്കാരിനെയും അഭിനന്ദിക്കുന്നു.
ധവള പത്രം വരട്ടെ.അപ്പോൾ സാമ്പത്തിക അവസ്ഥ എന്തായിരുന്നുവെന്ന് വ്യക്തമാവും. മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പ് വിഭജനത്തിലും കാലതാമസമുണ്ടായിട്ടില്ല. ആഴ്ചകൾ നീണ്ട കാലഘട്ടം ഉണ്ടായിട്ടുണ്ട്. തന്നെ സന്ദർശിക്കാൻ ഭർത്താവ് വി.കെ.ശ്രീകണ്ഠൻ എം.പിക്കൊപ്പം എത്തിയ മന്ത്രി കെ.എ.തുളസിയെ അഭിനന്ദിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി.
കേരളത്തിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്രയധികം വനിതാ എം.എൽ.എമാരും ചെറുപ്പക്കാരും പട്ടികജാതി വിഭാഗക്കാരും ഉണ്ടായിട്ടുള്ള ഒരുകാലവുമില്ല. ഇടതുകോട്ടയായ കോങ്ങാട്ട് തുളസി നേടിയത് അവിശ്വസനീയമായ വിജയമാണ്. തുളസിക്ക് അധികം ആരുടെയും ഉപദേശങ്ങളൊന്നും വേണ്ട. വി.കെ.ശ്രീകണ്ഠനെ മാതൃകയാക്കിയാൽ മതിയെന്നും പറഞ്ഞു. മന്ത്രി ഒ.ജെ.ജനീഷും ആന്റണിയെ സന്ദർശിച്ച് അനുഗ്രഹം തേടി.