പമ്പയിൽ ചെന്നിത്തല മൻമോഹൻ ജനീഷിന്
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളിൽ ഒരാൾ ഒഴിച്ച് മറ്റെല്ലാവർക്കും ഔദ്യോഗിക വസതികളായി. സിവിൽ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ വസതി ഉടൻ തീരുമാനാമാകും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു ചേർന്നുള്ള 'പമ്പ" യാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വസതി. അവിടെ നേരത്തെ താമസിച്ചിരുന്നത് മുൻ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസായിരുന്നു. ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.കൃഷ്ണൻകുട്ടി 10 വർഷം താമസിച്ച ക്ളിഫ് ഹൗസ് കോംപൗണ്ടിലെ പെരിയാറിൽ ഇത്തവണ മോൻസ് ജോസഫാണ്. എ.കെ.ശശീന്ദ്രൻ 10വർഷവും താമസിച്ച പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിന് സമീപത്തെ കാവേരി എ.പി.അനിൽകുമാറിനാണ്. വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുൻപ് അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ താമസിച്ചിരുന്ന ലെന്ത്രസ്റ്റ് തന്നെ.
മന്ത്രിമാർ വാഴില്ലെന്ന ചീത്തപ്പേരുള്ള വഴുതക്കാട്ടെ മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ ഇത്തവണ നറുക്ക് വീണത് മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പമായ ഒ.ജെ.ജനീഷിനാണ്.
ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീടാണ് ക്ളിഫ്ഹൗസ് പരിസരത്തെ പൗർണ്ണമി.ഇവിടെ താമസിച്ചിരുന്നത് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ്.ഇക്കുറി അത് മുസ്ളിം ലീഗിലെ തീപ്പൊരി നേതാവ് കെ.എം.ഷാജിക്കാണ്. കെ.മുരളീധരന് കിട്ടിയത് കെ.ആർ.ഗൗരിയമ്മ താമസിച്ചിരുന്ന സാനഡുവാണ്. ഇവിടെ ഇ.പി.ജയരാജനും മന്ത്രിയായിരുന്നപ്പോൾ താമസിച്ചിരുന്നു.
ക്ളിഫ് ഹൗസ് പരിസരത്ത് പത്തും വഴുതക്കാടും കന്റോൺമെന്റ് പരിസരത്തും നാലുവീതവും വള്ളയമ്പലം കവടിയാർ പരിസരത്ത് രണ്ടുമാണ് മന്ത്രിമന്ദിരങ്ങളുള്ളത്.
#മന്ത്രിമാരും വസതിയും
ക്ളിഫ് ഹൗസും പരിസരവും
1.ക്ളിഫ്ഹൗസ്:മുഖ്യമന്ത്രി വി.ഡി.സതീശൻ
2. പൗർണ്ണമി: കെ.എം. ഷാജി
3. പെരിയാർ: മോൻസ് ജോസഫ്
4. എസെൻഡേൻ : ഷിബു ബേബി ജോൺ.
5. പ്രശാന്ത്: തുളസി
6. അശോക്: സണ്ണി ജോസഫ്
7. പമ്പ: രമേശ് ചെന്നിത്തല
8. നെസ്റ്റ്: എൻ.ഷംസുദ്ദീൻ
9. ഉഷസ്:പി.കെ.ബഷീർ
10. ലിൻഡ്‌ഹഴ്‌റ്റ്: പി.കെ.കുഞ്ഞാലിക്കുട്ടി.
കന്റോൺമെന്റ് പരിസരം
11. ഗംഗ: സിദ്ധിഖ്
12. ഗ്രേസ്: റോജി എം. ജോൺ
13. നിള: പി.സി. വിഷ്ണുനാഥ്
14. കാവേരി: എ.പി. അനിൽകുമാർ
വഴുതക്കാട്
15. റോസ് ഹൗസ്: സി.പി. ജോൺ
16. തൈക്കാട് ഹൗസ്: ബിന്ദു കൃഷ്ണ
17. അജന്ത: എം. ലിജു
18. സാനഡു: കെ. മുരളീധരൻ
വെള്ളയമ്പലം
19. കവടിയാർ ഹൗസ് : വി.ഇ.അബ്ദുൽ ഗഫൂർ
20.മൻമോഹൻ ബംഗ്ളാവ്: ഒ.ജെ. ജനീഷ്