സുസ്മേരവദനനായ മുഖ്യമന്ത്രി, അതാണ് ഭരണമാറ്റം: ജി.സുധാകരൻ
തിരുവനന്തപുരം: 'പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ സമൂഹത്തിൽ നല്ല അഭിപ്രായമുണ്ട്. സുസ്മേരവദനനായ മുഖ്യമന്ത്രി. അതാണ് ഭരണമാറ്റം'. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മുൻമന്ത്രി ജി.സുധാകരന്റെ വാക്കുകൾ. മഞ്ഞക്കുറ്റി മാറ്റിയുള്ള തുടക്കം കേരളത്തിന്റെ ചരിത്രമാണ്. ആലോചിക്കാതെ കാണിച്ച വേണ്ടാതീനമായിരുന്നു സിൽവർലൈൻ പദ്ധതിയുടെ മഞ്ഞക്കുറ്റി. ഒരടി മുന്നോട്ട് വച്ചാൽ രണ്ടടി പിന്നോട്ടുവയ്ക്കണമെന്ന ലെനിന്റെ അടവ് നയം സി.പി.എം മനസിലാക്കിയിരുന്നെങ്കിൽ മഞ്ഞക്കുറ്റി അവർതന്നെ ഊരുമായിരുന്നു. സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽവരെ മഞ്ഞക്കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമ്മിപ്പിച്ചിരുന്നു.
ബലമായി മഞ്ഞക്കുറ്റിയിട്ടപ്പോൾ പ്രതികരിക്കാൻ നാട്ടിൽ ഒരു സാംസ്കാരിക നായകന്മാരുമുണ്ടായില്ല. കേരളത്തിലെ ബുദ്ധിജീവികളിൽ ഭൂരിപക്ഷവും രാഷ്ട്രീയപാർട്ടികളുടെ കാലുനക്കികളാണ്. എന്തെങ്കിലും കാര്യം സാധിക്കാൻ വേണ്ടി നടക്കുന്നവരാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സംസ്ഥാനത്തെ ധനസ്ഥിതി വല്ലാതെ താഴ്ന്നു. തോട്ടപ്പള്ളിയിലെ കരിമണൽ കൊള്ള സംബന്ധിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കണം. അഴിമതി കാട്ടിയിട്ട് അഴിമതിമുക്തഭരണം എന്ന് മേനി പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞു.
തന്നെ പ്രസംഗിക്കാൻ സ്പീക്കർ ക്ഷണിച്ചതിനുശേഷം പ്രതിപക്ഷം ഇടപെട്ടത് സുധാകരനെ ചൊടിപ്പിച്ചു. പ്രതിപക്ഷം പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചതോടെ സുധാകരന് മൂന്ന് തവണ എഴുന്നേൽക്കുകയും ഇരിക്കേണ്ടിയും വന്നു. അതോടെ 'ഇതേത് വകുപ്പ് പ്രകാരമെന്ന്' ചോദിച്ച് അദ്ദേഹം ക്ഷുഭിതനായി.