നന്ദി പ്രമേയ ചർച്ചയിൽ എട്ട് പുതുമുഖങ്ങൾ

Wednesday 03 June 2026 12:29 AM IST

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നിയമസഭയുടെ നന്ദി പ്രമേയ .ചർച്ചയുടെ ആദ്യ ദിവസമായ ഇന്നലെ സംസാരിച്ച 20 അംഗങ്ങളിൽ എട്ടും പുതുമുഖങ്ങൾ.

വി.മുരളീധരനും ,രമ്യ ഹരിദാസും സഭയിൽ നവാഗതരെങ്കിലും പാർലമെന്ററി രംഗത്ത് അനുഭവ സമ്പന്നരാണ്. പി.കെ.ഫിറോസ്, ജ്യോതികുമാർ ചാമക്കാല, റോയ് കെ.പൗലോസ്, മുഹമ്മദ് ഷിയാസ്, സേനാപതി വേണു, അപു ജോൺ ജോസഫ് എന്നിവരാണ് ചർച്ചയിൽ സംസാരിച്ച പുതുമുഖങ്ങൾ.എം.വിൻസന്റ് പ്രമേയം അവതരിപ്പിച്ചു. മറ്റാരുണ്ടെന്ന അഹങ്കാരം നിറഞ്ഞ ചോദ്യമാണ് ഇടതുമുന്നണിയുടെ കപ്പൽ തകരാൻ കാരണമെന്ന് വിൻസന്റ് പറഞ്ഞു.

മുൻസർക്കാരിന്റെ കാലത്ത് ധനസ്ഥിതി മോശമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുൻമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

□അപുജോൺ ജോസഫ്

അഞ്ച് ലക്ഷം രൂപ വീതം പലിശ രഹിത സംരംഭ വായ്പാ പദ്ധതിയിൽ കാർഷിക സംരംഭങ്ങളേയും ഉൾപ്പെടുത്തണം..

□മുഹമ്മദ് ഷിയാസ്

മുസ്ലിം വിരുദ്ധ രാഷ്ട്രീയം പറഞ്ഞ് നാട്ടിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ഇടതുമുന്നണിയെ ജനം തിരസ്ക്കരിക്കാൻ കാരണം..

□ജ്യോതികുമാർ ചാമക്കാല

ഞാനും എന്റെ ആളുമെന്നതായിരുന്നു മുൻ സർക്കാരിന്റെ മുഖമുദ്ര.ആ സത്യം അംഗീകരിക്കാതെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-യു.ഡി.എഫ്. ഡീലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.

□രമ്യ ഹരിദാസ്

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞാൽ ഏറ്റവും ജനപ്രിയമായ പദ്ധതിയാണ് സ്ത്രീകൾക്കുള്ള സൗജന്യ യാത്ര.

□പി.കെ.ഫിറോസ്

ക്ളിഫ് ഹൗസിലെ നീന്തൽക്കുളം തകർക്കാൻ ജനം ഇരച്ചു കയറാതിരുന്നത് മലയാളികൾക്ക് കൂടുതൽ സംസ്ക്കാരമുണ്ടായത് കൊണ്ടാണ്.

□റോയ് പൗലോസ്

പട്ടയ വിതരണത്തിൽ വാഗ്ദാനങ്ങൾ മാത്രമായിരുന്നു ഇടതുമുന്നണിയുടെ മുഖമുദ്ര..

□സേനാപതി വേണു

ഉപാധി രഹിത പട്ടയ വിതരണമെന്ന വാഗ്ദാനം മലയോര മേഖലയിലുണ്ടാക്കിയ ചലനം ചെറുതല്ല.