തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താൻ ബൂത്ത് തലങ്ങളിലടക്കം സൂക്ഷ്മമായ ഇടപെടലുകൾക്ക് ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന സമിതി യോഗം നിർദ്ദേശിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരും പി.ബി അംഗങ്ങളുമടക്കം ജനുവരി ഒന്ന് മുതൽ 21 വരെ ഗൃഹസന്ദർശനം നടത്തും. ലഘുലേഖകളും വിതരണം ചെയ്യും.
ബൂത്ത്തലത്തിൽ വോട്ടർമാരുടെ കൃത്യമായ കണക്കെടുപ്പുകളുണ്ടാകണമെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങൾ ചുമതലപ്പെട്ട മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണം. ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തണം. സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായും സമ്പർക്കം ശക്തമാക്കണം. പ്രാദേശികമായ പ്രശ്നങ്ങളുടെ പേരിൽ പ്രതിഷേധങ്ങളുണ്ടാകുമ്പോൾ തക്ക സമയത്ത് ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കണം..
ഇടതുപക്ഷം ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ്, 2024ലെ തിരഞ്ഞെടുപ്പിന് കാലേക്കൂട്ടിയുള്ള മുന്നൊരുക്കങ്ങളിലേക്ക് സി.പി.എം കടക്കുന്നത്. കഴിഞ്ഞ തവണ 20 സീറ്റുകളിൽ
ആലപ്പുഴയിൽ മാത്രമാണ് വിജയിക്കാനായത്. കേരള കോൺഗ്രസ്-എം ഇടതുമുന്നണിയുടെ ഭാഗമായപ്പോൾ കോട്ടയത്തെ അവരുടെ എം.പി കൂടി മുന്നണിയിലായി. ബാക്കി പതിനെട്ട് എം.പിമാരും യു.ഡി.എഫിന്റേതാണ്. ഇത്തവണ പകുതി സീറ്റെങ്കിലും നേടി പാർലമെന്റിൽ ഇടത് പ്രാതിനിദ്ധ്യം ഉയർത്താനാണ് സി.പി.എം
ലക്ഷ്യമിടുന്നത്..ഇന്നും തുടരുന്ന സംസ്ഥാനസമിതി യോഗം ,ട്രേഡ് യൂണിയൻ, സാംസ്കാരിക നയരേഖകൾ ചർച്ചയ്ക്കെടുക്കും.
ബഫർസോണിൽ പ്രചരണം
ബഫർസോൺ വിഷയത്തിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തിറക്കിയ ഉത്തരവാണ് വിനയായതെന്ന് ചൂണ്ടിക്കാട്ടി പ്രചരണപരിപാടികൾ നടത്താൻ സി.പി.എം. മലയോരജനതയ്ക്കുണ്ടായ ആശങ്കകൾ മുതലെടുത്തുള്ള നീക്കത്തിൽ നിന്ന് യു.ഡി.എഫ് പിന്മാറിയില്ലെങ്കിൽ അവരെ തുറന്നുകാട്ടും. യു.ഡി.എഫിന് ഇരട്ടത്താപ്പാണ് വിഷയത്തിലെന്ന് സംസ്ഥാനസമിതി വിലയിരുത്തി. വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഇടപെടലിനെ സംസ്ഥാനസമിതി അഭിനന്ദിച്ചു. ഗോഡൗണുകളിലും മറ്റും കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം വേഗത്തിലാക്കാനാവശ്യമായ ഇടപെടൽ ഉടനുണ്ടാകാൻ സർക്കാരിനോട് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |