SignIn
Kerala Kaumudi Online
Saturday, 27 April 2024 3.30 AM IST

നയനയുടെ   പോസ്റ്റുമോർട്ടത്തിൽ  കൊലപാതകത്തിന്റെ   സൂചന‌കൾ, കമ്മിഷണർ  ഫയലുകൾ  വരുത്തി

nayana

തിരുവനന്തപുരം: യുവ സിനിമ സഹസംവിധായിക നയനസൂര്യയുടെ (28) മരണവുമായി ബന്ധപ്പെട്ട കേസ് വിശദമായി വിലയിരുത്താൻ തീരുമാനിച്ച സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു കേസ് ഡയറി ഉൾപ്പെടെയുള്ള ഫയലുകൾ വിളിച്ചുവരുത്തി. കഴുത്തു ഞെരിഞ്ഞതിന്റെ പാടുകളും തുടർന്നുണ്ടായ ശ്വാസംമുട്ടലിൽ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും പാേസ്റ്റുമാേർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന പശ്ചാത്തലിലാണ് കമ്മിഷണറുടെ ഇടപെടൽ. അന്വേഷണത്തിന് ജില്ലാ ക്രൈം റിക്കാർ‌ഡ് ബ്യൂറോ അസി. കമ്മിഷണർ ദിനിലിനെ ചുമതലപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു അറിയിച്ചു. കേസിൽ കൂടുതൽ തെളിവുകളുണ്ടോയെന്ന് അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടോയെന്ന് പരിശോധിക്കാനുമാണ് അന്വേഷണം മ്യൂസിയം പൊലീസിൽ നിന്ന് മാറ്റിയതെന്ന് കമ്മിഷണർ വെളിപ്പെടുത്തി.

2019 ഫെബ്രുവരി 24നാണ് മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ - ഷീല ദമ്പതികളുടെ മകൾ നയനസൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന

പത്തുവർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവർത്തിച്ചു.

ലെനിൻ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം.

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് മുറിക്കുള്ളിൽചലനമറ്റനിലയിൽ നയനയെ കാണുന്നത്. അകത്ത് നിന്ന് പൂട്ടിയിരുന്ന മുറി കെട്ടിട ഉടമയുടെ സഹായത്തോടെ മറ്രൊരു താക്കോൽ ഉപയോഗിച്ച് തുറന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിൽ ഞെരിച്ചതുപോലുള്ള അടയാളങ്ങൾ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം ചെയ്ത ഡോ.ശശികലയും ഫോറൻസിക് വിദഗ്ദരും മുറിയിലെത്തി പരിശോധനകൾ നടത്തിയെങ്കിലും സംശയിക്കത്തക്ക തെളിവുകളോ അപരിചിതരുടേതുൾപ്പെടെ മറ്റാരുടെയെങ്കിലും സാന്നിദ്ധ്യമോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ലെനിൻ രാജേന്ദ്രന്റെ മരണശേഷം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രമേഹരോഗിയായിരുന്നു. ഷുഗർ താഴ്ന്ന് പലതവണ മുറിക്കുള്ളിൽ കുഴഞ്ഞുവീണിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യചെയ്തതാണെന്ന നിലപാടിൽ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചിരുന്നു.

'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയിൽ 'പക്ഷികളുടെ മണം' എന്ന സിനിമയും ഒട്ടേറെ പരസ്യചിത്രങ്ങളും നയന ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണൽ ഖനന വിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു.

................................

അഞ്ച് സി.ഐമാർ പലഘട്ടങ്ങളിലായി കേസ് അന്വേഷിച്ചിരുന്നു. അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ സംശയമുന്നയിച്ച് പരാതി നൽകിയിട്ടില്ല. രാസപരിശോധനാ ഫലത്തിലും സംശയാസ്പദമായി ഒന്നുമില്ല.

- മഞ്ജുലാൽ,

സി.ഐ, മ്യൂസിയം.

 പരാതിയില്ലെന്ന്

എഴുതി വാങ്ങി

ഓച്ചിറ: പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് നീതികിട്ടിയില്ലെന്ന് സഹോദരൻ മധു. മരണത്തിൽ സംശയമില്ലെന്ന് പൊലീസ് കുടുംബാംഗങ്ങളിൽ നിന്ന് എഴുതിവാങ്ങുകയായിരുന്നു. ഇപ്പോൾ കൊലപാതകമെന്ന് സംശയിക്കുന്നതിനാൽ പലരെയും സംശയമുണ്ടെന്നും പൊലീസിന്റെ സമഗ്രാന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും സഹോദരൻ പറഞ്ഞു.

സി.ബി.ഐ അന്വേഷിക്കണം : ധീവരസഭ

നയനയുടെ മരണത്തിന് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ബലമായി സംശയിക്കുന്നതായും സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ

വി.ദിനകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.