SignIn
Kerala Kaumudi Online
Friday, 26 April 2024 1.28 PM IST

നയപ്രഖ്യാപനം ഈ മാസം ഒടുവിൽ, സ്വരം മയപ്പെടുത്തി,​ നയം ഗവർണർക്ക്

kerala

സർക്കാർ- രാജ്ഭവൻ ഇടച്ചിൽ ഒഴിവാകുന്നു

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് ഗവർണർ വഴങ്ങിയതിനു പിന്നാലെ, ഏറ്റുമുട്ടൽ മയപ്പെടുത്തിയ സർക്കാർ ഡിസംബർ 13ന് അവസാനിച്ച നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിച്ചു. മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലിൽ ഇന്നലെ രാത്രിയോടെ ഗവർ‌ണർ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതോടെ, ഈ മാസാവസാനം ആരംഭിക്കുന്ന പുതുവർഷ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകുമെന്ന് ഉറപ്പായി.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച് രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും, സഭ പിരിഞ്ഞതായി അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കാതിരുന്നത്, ഇടഞ്ഞുനിൽക്കുന്ന ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം നടത്തിക്കാതിരിക്കാനാണെന്ന അഭ്യൂഹം സൃഷ്ടിച്ചിരുന്നു. ഗവർണർ-സർക്കാർ പോര് അനിശ്ചിതമായി നീളുന്നത് ഭരണ സ്തംഭനത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന പശ്ചാത്തലത്തിലാണ്, സർക്കാർ തീരുമാനം. ഇന്നു ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പുതിയ സമ്മേളന തീയതി തീരുമാനിച്ച് ഗവർണറോട് ശുപാർശ ചെയ്യും. നയപ്രഖ്യാപനത്തിലെ വിവരങ്ങൾ ക്രോഡീകരിക്കാൻ നേരത്തേ അഡിഷണൽ ചീഫ്സെക്രട്ടറി ശാരദ മുരളീധരനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. നയപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാനുള്ള മന്ത്രിസഭാ ഉപസമിതിയെ ഇന്ന് നിശ്ചയിക്കും.

വിവാദമായ ലോകായുക്ത, സർവകലാശാലാ ഭേദഗതി ഉൾപ്പെടെ നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ ഗവർണർ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് ഗവർണറുടെ പ്രകോപനമാണെന്ന് വിലയിരുത്തുന്ന സർക്കാർ, ഇനി ഏറ്റുമുട്ടലിന് മുന്നിട്ടിറങ്ങേണ്ടെന്ന നിഗമനത്തിലാണ്. സമീപകാലത്തായി ഗവർണർ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കാതിരിക്കുന്നതും സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ട്. നയപ്രഖ്യാപനം ഒഴിവാക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രകോപനമാകും. ഗവർണർ അതും ആക്ഷേപമായി പിന്നീടുന്നയിക്കാം. കഴിഞ്ഞ സഭാസമ്മേളനത്തിന്റെ തുടർസമ്മേളനം നടത്തി തത്കാലം നയപ്രഖ്യാപനമൊഴിവാക്കിയാലും, അടുത്ത സമ്മേളനത്തിൽ നയപ്രഖ്യാപനം നടത്തേണ്ടി വരും.

 വീണ്ടുവിചാരം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല തലങ്ങളിൽ നടന്ന കൂടിയാലോചനകളിലാണ് നയപ്രഖ്യാപനത്തിൽ സർക്കാരിന് വീണ്ടുവിചാരമുണ്ടായത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് നിയമ തടസ്സങ്ങളൊഴിവാക്കാൻ ഭരണഘടനാവിദഗ്ദ്ധരുമായടക്കം നടത്തിയ കൂടിയാലോചനകളിൽ ഇതും ചർച്ചയായി. സി.പി.എം- സി.പി.ഐ ഉഭയകക്ഷിചർച്ചയിലും ഇക്കാര്യം വിഷയമായി. മറ്റു ഘടകകക്ഷികളുമായും ഇക്കാര്യത്തിൽ ആശയവിനിമയമുണ്ടായി.

സർക്കാർ ചിന്തിച്ചത്:

1. നയപ്രഖ്യാപനം അവതരിപ്പിക്കില്ലെന്ന നിലപാട് ഗവർണർ എടുത്തിട്ടില്ല

2. സർക്കാർ ഗവർണറെ പ്രകോപിപ്പിച്ചെന്ന പ്രതീതി ഒഴിവാക്കണം

3. സർക്കാർ ഭരണഘടനയെ മാനിക്കുന്നുവെന്ന രാഷ്ട്രീയ സന്ദേശം നൽകണം

4. ഗവർണറുമായി അനിശ്ചിത പോരിലൂടെ ഭരണസ്തംഭനത്തിന് കളമൊരുക്കരുത്

 ഗവർണറുടെ സമ്മതം

വീണ്ടും മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ സമ്മതിച്ചത് മുഖ്യമന്ത്രിയെ വിയോജിപ്പ് രേഖാമൂലം അറിയിച്ചശേഷം. കേസുകളിൽ തിരിച്ചടിയായാൽ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാവുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.