മയക്കുവെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തുന്ന കാട്ടുകൊമ്പൻ പാലക്കാട് ടസ്‌കർ സെവനെ (പി.ടി 7) ഇന്നലെ പിടികൂടാനായില്ല. ദൗത്യസംഘം വനമേഖലയിൽ ആനയെ കണ്ടെത്തിയെങ്കിലും മയക്കുവെടിവയ്ക്കാൻ കഴിയുന്ന സാഹചര്യം അല്ലാത്തതിനാൽ പിന്മാറി. എന്നാൽ രാത്രിയിലും നിരീക്ഷണം തുടർന്നു. ആന ഉൾക്കാട്ടിലേക്ക് നീങ്ങാതിരിക്കാനും ജനവാസ മേഖലയിൽ എത്താതിരിക്കാനുമുള്ള മുൻകരുതൽ സ്വീകരിച്ചു. മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും.
ഇന്നലെ പുലർച്ചെ നാലോടെയാണ് പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. ആദ്യ മണിക്കൂറിൽ അരിമണിയിലെത്തിയ ആനയെ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം നിരീക്ഷണ വലയത്തിലാക്കിയിരുന്നു. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് കണ്ടെത്തിയാൽ മയക്കുവെടി വച്ച് പിടികൂടാനായിരുന്നു ശ്രമം. എന്നാൽ ആന മലയോര മേഖലയിലെ ചെങ്കുത്തായ സ്ഥലത്തേക്കും രാവിലെ പതിനൊന്നോടെ ഉൾക്കാട്ടിലേക്കും നീങ്ങിയത് തിരിച്ചടിയായി. ഇതോടെ ദൗത്യം അവസാനിപ്പിച്ച് ആദ്യസംഘം ഫോറസ്റ്റ് ഓഫീസിൽ തിരിച്ചെത്തി. മൂന്ന് കുങ്കിയാനകളെയും തിരിച്ചെത്തിച്ചു.
72 അംഗ വനപാലകരാണ് ദൗത്യസംഘത്തിലുള്ളത്. ചെങ്കുത്തായ മേഖലയിൽവച്ച് മയക്കു വെടിയുതിർത്താൽ ആന ഓടിയൊളിക്കാൻ സാദ്ധ്യതയുണ്ട്. ഓടുന്നതിനിടെ നെഞ്ചിടിച്ച് മറിഞ്ഞ് വീഴുകയാണെങ്കിൽ ഗുരുതര പരിക്കേൽക്കാനും ജീവൻ നഷ്ടമാകാനും സാദ്ധ്യതയേറെയാണ്. ഈ അപകട സാദ്ധ്യത പരിഗണിച്ചാണ് വെടിയുതിർക്കാതിരുന്നതെന്ന്
അരുൺ സക്കറിയ പറഞ്ഞു.
പി.ടി 7 കൊലകൊല്ലി
പി.ടി 7 കഴിഞ്ഞ നാല് വർഷമായി ജനവാസ മേഖലയിലെ പതിവ് സന്ദർശകനാണ്. 2022 ജൂലായ് എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ മായാപുരം സ്വദേശി ശിവരാമനെ പിന്തുടർന്ന് കൊലപ്പെടുത്തിയിരുന്നു. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിലാണ് പതിവായി എത്താറുള്ളത്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാകാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പന്റെ വരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |