തിരുവനന്തപുരം: വരുമാന വർദ്ധനവിന് കെ.എസ്.ആർ.ടി.സി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബോട്ട് യാത്ര നടത്താനൊരുങ്ങുന്നു.കുമരകത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ബോട്ട് സവാരി വിജയിച്ചതിനെ തുടർന്ന് ബഡ്ജറ്റ് ടൂറിസം സെൽ 10 ജില്ലകളിൽ കൂടി ബോട്ട് യാത്ര ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ പദ്ധതിയിൽ പങ്കാളികളാകാൻ തയാറുള്ള ബോട്ട് ഉടമകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ദിവസ, മാസവാടക അടിസ്ഥാനത്തിലും കമ്മീഷൻ വ്യവസ്ഥയിലും ബോട്ടുകൾ നൽകാം. ബുക്കിംഗ് സ്വീകരിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഓൺലൈൻ പോർട്ടൽ തുടങ്ങും. ടൂർ പാക്കേജുകളിൽ കായൽ യാത്രയും, ഭക്ഷണവും, ഹൗസ്‌ബോട്ടുകളിലെ താമസവും ഉണ്ടാകും. ഓൺലൈൻ വഴിയും ഡിപ്പോകളിലൂടെയും ബുക്കിംഗ് സ്വീകരിക്കും. വിവിധ ഡിപ്പോകളിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ബസുകളുണ്ടാകും. കായൽ സൗന്ദര്യം ആസ്വദിച്ച് ബസിൽ തിരികെയെത്താം.സർക്കാർ നിഷ്‌കർഷിക്കുന്ന സുരക്ഷാ സംവിധാനങ്ങളുള്ള ബോട്ടുടമകൾക്ക് കെ.എസ്.ആർ.ടി.സിയുമായി കരാറിൽ ഏർപ്പെടാം.
ബസ് യാത്ര ഒഴിവാക്കി നേരിട്ടെത്തുന്നവർക്കും കെ.എസ്.ആർ.ടി.സിയിലൂടെ ബോട്ടുകൾ ബുക്ക് ചെയ്യാം.
ബോട്ടുടമകളെയും, സഞ്ചാരികളെയും ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കാം. ബോട്ടുടമകളെ സംബന്ധിച്ചിടത്തോളം സംസ്ഥാന വ്യാപകമായി ഓഫീസുകളും ബുക്കിങ് സംവിധാനവും ബസുകളുമുള്ള പങ്കാളിയെയാണ് ലഭിക്കുക. കുറഞ്ഞ ചെലവിലെ ടൂർ പാക്കേജുകളാണ് മുന്നോട്ടു വയ്ക്കുന്നത്. മലക്കപ്പാറ ഉൾപ്പടെ കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രകളെല്ലാം വൻ വിജയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |