തിരുവനന്തപുരം: ഡൽഹിയും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നഷ്ടമെന്ന് കണ്ടെത്തി സി.എൻ.ജി ബസുകൾ ഉപേക്ഷിക്കുമ്പോഴാണ് നിത്യച്ചെലവിനുപോലും വകയില്ലാതെ വിഷമിക്കുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്ട് കമ്പനിക്കുവേണ്ടി 455 കോടിയുടെ കിഫ്ബി വായ്പയിൽ 700 സി.എൻ.ജി ബസുകൾ വാങ്ങുന്നത്. 700 സി. എൻ. ജി ബസുകളുടെ വിലയ്‌ക്ക് 1300 ഡീസൽ ബസുകൾ വാങ്ങാമെന്നിരിക്കെയാണ് ഈ കുത്തഴിഞ്ഞ നടപടി.
ഡീസലിനെ വെല്ലുംവിധം സി.എൻ.ജി വില കുതിക്കുമ്പോൾ ഡീസൽ ബസിന്റെ ഇരട്ടിയിലേറെ വിലയുള്ള സി.എൻ.ജി ബസുകൾ വാങ്ങുന്നത് അബദ്ധമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പെട്രോളിനും ഡീസലിനും കഴിഞ്ഞ ദിവസം വില കുറഞ്ഞപ്പോൾ, സി.എൻ.ജിക്ക് രണ്ടു രൂപ കൂടുകയായിരുന്നു. കിഫ്ബി പണം അനുവദിക്കും മുമ്പേ സി. എൻ. ജി ബസിന്റെ പരീക്ഷണ ഓട്ടം തുടങ്ങിക്കഴിഞ്ഞു! ഡൽഹിയും മഹാരാഷ്ട്രയും എൽ.എൻ.ജിയിലേക്കും ഇലക്ട്രിക് ബസിലേക്കും തിരിയുകയാണ്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ 2014ൽ സി.എൻ.ജി ബസ് വാങ്ങുമ്പോൾ സി.എൻ.ജി വില 36 രൂപ. ബസിന് മൈലേജ് 4.5 കി.മീ. അഞ്ച് വർഷം പഴക്കമുള്ള ബസിന്റെ മൈലേജ് 2.68 കിലോമീറ്ററായി കുറഞ്ഞു.
വില കൂടുതൽ, മൈലേജ് കുറവ്
35 ലക്ഷം:
ഡീസൽ ബസ് വില
65 ലക്ഷം:
സി.എൻ.ജി ബസ് വില
5 - 6 കി.മീ:
ഡീസൽബസിന്റെ മൈലേജ്
4.5 - 5 കി.മീ:
സി.എൻ.ജി ബസിന്റെ മൈലേജ്
3 കി.മീ:
പഴയ ഡീസൽ ബസിന്റെ മൈലേജ്
2.68കി. മീ:
പഴയ സി.എൻ.ജി ബസിന്റെ മൈലേജ്
ഇന്ധനവില
96.52 രൂപ:
ഡീസൽ ലിറ്ററിന്
83 രൂപ:
സി.എൻ.ജി കിലോയ്ക്ക്
ഡോക്കിൽ 1650 ബസുകൾ
കേന്ദ്ര സർക്കാർ സൗജന്യമായി അനുവദിച്ച ജൻറം ബസുകൾ ഉൾപ്പെടെ വിവിധ ഡിപ്പോകളിൽ ശരിയായ പരിപാലനമില്ലാതെ തുരുമ്പെടുത്ത് നശിക്കുമ്പോഴാണ് നഷ്ടം വിലയ്ക്കു വാങ്ങുന്ന പുതിയ നീക്കം.
കെ.എസ്.ആർ.ടി.സിയുടെ ഡോക്കിലുള്ള ബസുകൾ നന്നാക്കി ഇറക്കിയശേഷമേ പുതിയ ബസുകൾ വാങ്ങൂ
എന്ന് നിയമസഭയിൽ 2018 ജൂൺ ആറിന് അന്നത്തെ മന്ത്രി മറുപടി നൽകിയിരുന്നു. ഇപ്പോൾ ഡോക്കിലുള്ളത് 1650 ബസുകളാണ്. 2017ന് ശേഷം ഇക്കൊല്ലമാണ് 116 പുതിയ ബസുകൾ വാങ്ങി കെ - സ്വിഫ്ട് സർവീസ് തുടങ്ങിയത്.
2016ൽ സി.എൻ.ജി വില 45 രൂപയിൽ താഴെ ആയിരുന്നപ്പോൾ 1000 സി. എൻ. ജി ബസ് വാങ്ങാൻ കെ. എസ്. ആർ. ടി. സി പദ്ധതി തയ്യാറാക്കിയിരുന്നു. 324 കോടി രൂപ 3 % പലിശയ്ക്ക് വായ്പ എടുക്കാനും തീരുമാനിച്ചു.(ഇപ്പോൾ കിഫ്ബി പലിശ 4% ). പക്ഷേ നടപ്പായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |