തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി) ഉപയോഗിച്ചും ബസ് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കി. ആദ്യഘട്ട സർവീസ് സെപ്തംബറിൽ തുടങ്ങിയേക്കും.
ബംഗാൾ, യു.പി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിജയിച്ച പദ്ധതിയാണിത്. സി.എൻ.ജി ബസുകളിലാണ് സി.ബി.ജി ഉപയോഗിക്കുന്നത്.
ഡീസൽ ബസുകളെ സി.ബി.ജി ബസുകളാക്കി മാറ്റാനും കഴിയും. തുടക്കത്തിൽ പത്തിൽ താഴെ ബസുകളായിരിക്കും ഇതിനായി വാങ്ങുന്നത്. പിന്നാലെ, കുറച്ച് ഡീസൽ ബസുകളെ സി.ബി.ജിയിലേക്ക് മാറ്റും.
തദ്ദേശ സ്ഥാപനങ്ങൾ നാട്ടിൽ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യം ഏറ്റെടുത്ത് ബയോഗ്യാസ് പ്ളാന്റുകൾ കെ.എസ്.ആർ.ടി.സി സ്ഥാപിക്കും. വാണിജ്യാടിസ്ഥാനത്തിൽ വില്പനയ്ക്ക് കെ.എസ്.ഐ.ഡി.സിയും സി.ബി.ജി പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്.അവരുമായി ദീർഘകാല കരാറുണ്ടാക്കി സി.ബി.ജി വാങ്ങാനും ആലോചിക്കുന്നുണ്ട്.
സി.എൻ.ജിയിൽ ഓടുന്ന ബസുകൾ വാങ്ങാൻ നേരത്തേ തീരുമാനിച്ചെങ്കിലും നഷ്ടമാകുമെന്ന് കണ്ടതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ കെ.എസ്.ആർ.ടി.സി വിദഗ്ധ സംഘം എത്തി പ്ളാന്റിന്റെയും ബസിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കിയിരുന്നു.
....................................
സി.എൻ.ജിക്ക് കിലോഗ്രാമിന് 83 രൂപ, സി.ബി.ജിക്ക് 48 രൂപ
ഇന്ധന ചെലവ് കുറയും
Rs. 48 :
സി.ബി.ജി കിലോയ്ക്ക് വില
4 കി.മീ:
ബസിന്റെ ശരാശരി മൈലേജ്
200 കി.മീ:
ഒരു ടാങ്ക് ഇന്ധനത്തിൽ
ഓടാവുന്ന ദൂരം
Rs.5 കോടി :
സി.ബി.ജി പ്ലാന്റ് സ്ഥാപിക്കാൻ ചെലവ്
...............................................
അധികവരുമാനം
സ്വന്തം നിലയ്ക്ക് പ്ലാന്റുകൾ ആരംഭിക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകളിൽ ഉപയോഗിച്ചതിനുശേഷം ബാക്കി സി.ബി.ജി സർക്കാരിന്റെ അനുവാദത്തോടെ സ്വകാര്യ വാഹനങ്ങൾക്ക് വിൽക്കാനാകും. കെ.എസ്.ആർ.ടി.സിക്ക് വരുമാനവും ലഭിക്കും. നാമക്കലിൽ സി.ബി.ജി ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |