കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തുടങ്ങിയ സാധാരണ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നൽകണമെന്നും അതു ചെയ്യാതെ പ്രൊഫഷണലിസവും കാര്യക്ഷമതയും കൈവരിക്കാൻ കഴില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരൻ ആർ. ബാജിയുൾപ്പെടെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
കോർപ്പറേഷന് 12100.34 കോടിയുടെ വായ്പാബാദ്ധ്യതയുണ്ടെന്ന് അധികൃതർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. വായ്പ നിയന്ത്രിക്കാതെ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ഉടൻ ചേരുമെന്ന് സർക്കാർ അറിയിച്ചു. കോർപ്പറേഷന്റെ വരുമാനം അതത് മാസത്തെ ശമ്പളം നൽകുന്നതിന് ഉപയോഗിക്കാൻ സംവിധാനം വേണമെന്നും വായ്പകളും ഓവർഡ്രാഫ്റ്റും നിയന്ത്രിക്കണമെന്നും അഭിപ്രായപ്പെട്ട ഹൈക്കോടതി, ഉന്നതതല സമിതിയോഗം ഇക്കാര്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു. ഹർജി ജൂലായ് ഒന്നിലേക്ക് മാറ്റി.
സർക്കാർ 50 കോടി നൽകേണ്ടി വരും
ശമ്പളത്തിന് മുൻഗണ നൽകണമെന്ന ഹൈക്കോടതി വിധി കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കണമെങ്കിൽ സർക്കാർ നിശ്ചിത കാലത്തേക്കെങ്കിലും പ്രതിമാസം 50 കോടിയുടെ സാമ്പത്തിക സഹായം നൽകേണ്ടി വരും.
പെൻഷനുള്ള 65 കോടി രൂപയ്ക്ക് പുറമെ മാസം 30 കോടി രൂപ ഇപ്പോൾ സർക്കാർ നൽകുന്നുണ്ട്. വായ്പാ തിരിച്ചടവിനു നൽകുന്ന ഈ തുക മിക്കപ്പോഴും വൈകിയാണ് ലഭിക്കുന്നത്. ഇത് കൃത്യമായി നൽകിയാൽ 3200 കോടിയുടെ വായ്പാ ബാദ്ധ്യത കെ.എസ്.ആർ.ടി.സിക്ക് ഒഴിവാകും വായാപാ തിരിച്ചടവ് മുടക്കുക പ്രായോഗികമല്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ചൂണ്ടിക്കാട്ടുന്നു. വായ്പാ കരാർ ഒപ്പിടുന്ന സമയത്ത് തന്നെ തുക എടുക്കാനുള്ള അവകാശം എസ്ക്രോ അക്കൗണ്ട് സംവിധാനത്തിലൂടെ കെ.എസ്.ആർ.ടി.സി നൽകിയിരുന്നു . അധിക വായ്പയ്ക്ക് സാധ്യതയില്ല. മറ്റ് ധന സമാഹരണവും പ്രായോഗികമല്ല.
മറ്റേ കെ-യ്ക്ക്കൊടുക്കുന്ന പ്രാധാന്യം
കെ.എസ്.ആർ.ടി.സിക്കും വേണം
കെ.എസ്.ആർ.ടി.സിയുടെയും പേരു തുടങ്ങുന്നത് 'കെ' യിലാണെന്നും മറ്റു 'കെ' യ്ക്ക് (കെ - റെയിലിന്) നൽകുന്ന പ്രാധാന്യം ഇതിനും നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
കെ.എസ്. ആർ.ടി.സി നിറുത്തിയാലുള്ള സാമൂഹ്യ പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ സ്ഥിതി വ്യക്തമാക്കി ധവളപത്രം പോലെ ഒരു പേപ്പർ ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു. ജനങ്ങൾക്കു കൊടുക്കാനല്ല, എവിടെ നിൽക്കുന്നു എന്നറിയാനാണിത്. ശമ്പളം വൈകുന്നതിനെതിരെ ചില ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
12 മണിക്കൂറൊക്കെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നു ചിന്തിക്കാനാവുമോ. അവരും മനുഷ്യരല്ലേ? രക്തസമ്മർദ്ദമടക്കമുള്ള രോഗങ്ങൾ വരില്ലേ? ആരോഗ്യം നശിക്കില്ലേ? കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഇവരുടെ അദ്ധ്വാനമാണ്. വരുമാനത്തിൽ നിന്ന് ഇവരുടെ ശമ്പളം ആദ്യം നൽകണമെന്ന് കോടതി പറഞ്ഞു.
വായ്പ, ഒ.ഡി ബാദ്ധ്യതകൾ ഒഴിവാക്കിയാൽ നഷ്ടമില്ലാതെ തുടരാനാവും. എന്തിനാണ് ഇത്രയും വായ്പ എടുത്തതെന്ന് ഓഡിറ്റ് ചെയ്യണം.ഡ്രൈവർമാരും കണ്ടക്ടർമാരും മെക്കാനിക്കുകളുമൊക്കെ ചോര നീരാക്കിയാണ് വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത്. അതു മറക്കാൻ പറ്റുമോ?
അവർ സാധാരണക്കാരാണ്. കുട്ടികളുടെ ഫീസ്, മരുന്ന് ... ഇതിനൊക്കെ അവർക്ക് കടം വാങ്ങേണ്ടി വരുന്നു. ശമ്പളം കൈപ്പറ്റിയിട്ട് മറ്റു കാര്യങ്ങൾക്കായാണ് അവർ സമരം ചെയ്യുന്നതെങ്കിൽ എതിർക്കാൻ കോടതിയും മുന്നിലുണ്ടാവും.
ടിക്കറ്റിതര വരുമാനവും ഭൂമിയും മറ്റ് ആസ്തികളും ഉപയോഗിച്ച് എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നോക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |