SignIn
Kerala Kaumudi Online
Sunday, 05 May 2024 9.33 AM IST

നാല് ട്രാൻ, ജീവനക്കാർക്ക് സസ്പെൻഷൻ; ദളിതന് മകളുടെ മുന്നിൽ ക്രൂരമർദ്ദനം

ksrtc

ആക്രമണം കാട്ടാക്കട സ്റ്റേഷനിൽ

തർക്കം കൺസെഷൻ പുതുക്കുന്നതിനെ ചൊല്ലി

നടുവിന് പരിക്കേറ്റ പിതാവ് ആശുപത്രിയിൽ

തിരുവനന്തപുരം:ബസ് കൺസെഷൻ പുതുക്കാൻ ഡിഗ്രി വിദ്യാർത്ഥിയായ മകൾക്ക് കൂട്ടായി കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെത്തിയ ദളിതനായ പിതാവിന് ജീവനക്കാരുടെ ക്രൂര മർദ്ദനം. മകളുടെ കൺമുന്നിൽ പിതാവിനെ മർദ്ദിക്കുന്നതും മകളുടെ നിലവിളിയും വൈറലായതോടെ നാല് ജീവനക്കാരെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടി.

ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.

ജീവനക്കാരുടെ ആക്രമണത്തിൽ നടുവിന് പരിക്കേറ്റ പിതാവ് ആമച്ചൽ കുച്ചപ്പുറം ഗ്രീരേഷ്മാവീട്ടിൽ പ്രേമനൻ (53) കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പൂവച്ചൽ പഞ്ചായത്തിലെ ക്ലാർക്കാണ് പ്രേമനൻ.

പ്രതികൾക്കെതിരെ പട്ടികജാതി പീഡനവകുപ്പുകൾ ഒഴിവാക്കി നിസാരവകുപ്പുകൾ ചുമത്തിയാണ് കാട്ടാക്കട പൊലീസ് കേസെടുത്ത്. പ്രതികളെ വ്യക്തമായിട്ടും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് കേസെടുത്തത്.

ഗതാഗമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരം കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം പ്രേമനന്റെ മൊഴിയെടുത്തു. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടിയെടുക്കാനും മന്ത്രി കെ.എസ്.ആർ.ടി.സി സി.എം.ഡി ക്ക് നിർദ്ദേശം നൽകി.

സംഭവം ഇങ്ങനെ

മലയിൻകീഴ് മാധവ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ മകൾ രേഷ്‌മയുടെ കൺസെഷൻ പുതുക്കാനാണ് ഇരുവരും രാവിലെ 11മണിയോടെ ഡിപ്പോയിലെത്തിയത്. മകളുടെ കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. കൺസെഷൻ മൂന്ന് മാസത്തേക്ക് പുതുക്കണമെങ്കിൽ കോഴ്‌സ് സർട്ടിഫിക്കേറ്റോ സെമസ്റ്റർ സർട്ടിഫിക്കറ്റോ വേണമെന്ന് ജീവനക്കാർ പറഞ്ഞു. മൂന്ന് മാസത്തിന് മുൻപ് കോഴ്സ്‌ സർട്ടിഫിക്കറ്റ് നൽകിയാണ് കൺസഷൻ എടുത്തതെന്നും ഓരോ തവണയും കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കുക ബുദ്ധിമുട്ടാണെന്നും പ്രേമനൻ ജീവനക്കാരോട് പറഞ്ഞു. കൺസെഷൻ പുതുക്കാൻ ജീവനക്കാർ വിസമ്മതിച്ചതോടെ പ്രേമനൻ ക്ഷുഭിതനായി .ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതുകാരണമാണ് കെ.എസ്.ആർ.ടി.സി രക്ഷപ്പെടാത്തതെന്ന് പ്രേമനൻ പറഞ്ഞത് ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. അതോടെയാണ് സംഘർഷമായത്. ഒരു ജീവനക്കാരൻ പ്രേമനനോട് കയർത്തു സംസാരിച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരൻ പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് അടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി തള്ളിയിട്ടു. വീഴ്ചയിൽ മുറിയിലെ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന്റെ നടുവിന് പരിക്കേറ്റു. അച്ഛനെ മർദ്ദിക്കരുതെന്ന് നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച രേഷ്മയെ ജീവനക്കാർ തള്ളിമാറ്റി. പ്രേമനനെ മുറിയിൽ പൂട്ടിയിട്ടു.
അതോടെ രേഷ്‌മയും കൂട്ടുകാരിയും 200 മീറ്റർ അകലെയുള്ള കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. പൊലീസിലെത്തി പ്രേമനനെ പുറത്തിറക്കി. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന പ്രേമനൻ, പൊലീസ് ഏർപ്പാടാക്കിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോയി. യൂണിവേഴ്‌സിറ്റി പരീക്ഷ ആയതിനാൽ മകളും സുഹൃത്തും കോളേജിലേക്ക് പോയി.

കാട്ടാക്കട പൊലീസ് ആശുപത്രിയിലെത്തി പ്രേമനന്റെ മൊഴിയെടുത്തെങ്കിലും പട്ടികജാതി പീഡന നിരോധന വകുപ്പ് ചേർക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘർഷം, മർദ്ദനം എന്നീ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്.

കൺസെഷൻ പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് കാട്ടാക്കട ഡിപ്പോ ഇൻചാർജ് ഹരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

റിപ്പോർട്ട് തേടി ഹൈക്കോടതി

സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിംഗ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി.

''കൈയൂക്ക് കാട്ടുന്നത് അംഗീകരിക്കില്ല. ചില ജീവനക്കാരുടെ ഇത്തരം പ്രവൃത്തികളാണ് മൊത്തം കെ.എസ്.ആർ.ടി.സി ജീവനക്കാരെ ജനത്തിനു മുന്നിൽ മോശക്കാരാക്കുന്നത്''

- ആന്റണി രാജു, ഗതാഗത മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.