അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എം ആർ അജിത്‌ കുമാറിന്   ക്ലീൻ ചിറ്റ്; വിജിലൻസ് റിപ്പോർട്ട് കോടതിയിൽ  സമർപ്പിച്ചു

Monday 12 May 2025 3:02 PM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്‌ കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഈ മാസം 27ന് കേസ് പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് ഇന്നുതന്നെ (തിങ്കളാഴ്‌ച) ഹാജരാക്കണമെന്ന് പ്രത്യേക വിജിലൻസ് കോടതി കഴിഞ്ഞദിവസം അന്ത്യശാസനം നൽകിയിരുന്നു.

റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചപ്പോൾ കേസ് നിലനിൽക്കുന്നത് കോടതിയിൽ അല്ലേ എന്നും റിപ്പോർട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടത് എന്നും ജഡ്‌ജി എം വി രാജകുമാര ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ചതിനുശേഷം കോടതി തുടർനടപടികൾ സ്വീകരിക്കും.

അജിത്‌ കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിന് അംഗീകാരം നൽകി മുഖ്യമന്ത്രി കഴിഞ്ഞമാസം ഫയലിൽ ഒപ്പിട്ടിരുന്നു. അജിത് കുമാർ ഭാര്യാ സഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങിയെന്നും ഇവിടെ ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നുമുള്ള ആരോപണങ്ങളിലായിരുന്നു അജിത്‌ കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും അജിത് കുമാറിനെതിരായ ഹർജിയിൽ ആരോപിച്ചിരുന്നു. പിന്നാലെ അജിത്‌ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.