കേരളത്തിൽ നേതൃമാറ്റം തള്ളി എം.എ.ബേബി, തിരുത്തൽ ചർച്ച ചെയ്യാൻ പി.ബി സംഘം കേരളത്തിലേക്ക്

Tuesday 26 May 2026 12:21 AM IST

ന്യൂഡൽഹി: കേരളത്തിൽ നേരിട്ടത് വൻ തിരിച്ചടിയാണെന്നും എന്നാൽ, അതിന്റെ പേരിൽ നേതാക്കളെ മാറ്റില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. തെറ്റുതിരുത്തൽ നടപടി നേതാക്കളെ മാറ്റാനല്ല. ജൂൺ 5 മുതൽ 8 വരെ തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. പി.ബി അംഗങ്ങളുടെ സംഘവും പങ്കെടുക്കും. തിരുത്തൽ നടപടികൾ അവിടെ ചർച്ച ചെയ്യും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവ‌ർക്കെതിരെ കീഴ്ഘടകങ്ങളിൽ വിമർശനം ഉയരുന്നത് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് നേതൃമാറ്റം തള്ളിയത്.

അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം ഒറ്രക്കെട്ടായാണോ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചതെന്ന ചോദ്യത്തിന് പി.ബി. യോജിച്ചുവെന്ന് മാത്രമായിരുന്നു പ്രതികരണം. വിയോജിപ്പുകൾ ഉയർന്നിരുന്നുവെന്ന റിപ്പോർട്ടുകളെ തള്ളിയില്ല.

മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങൾ അറിയിക്കാനാണ് മാദ്ധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് നടന്ന ബംഗാൾ,തമിഴ്നാട്,അസാം,പുതുച്ചേരി എന്നിവിടങ്ങളിലെ അവലോകന റിപ്പോർട്ടുകൾ വിലയിരുത്താൻ ജൂലായ് പകുതിയോടെ പ്രത്യേക കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ ചേരും.

കേരളത്തിൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിച്ചതെങ്കിലും അവരുടെ വളർച്ച പ്രധാന ആശങ്കയാണ്. കേരളത്തിൽ സി.പി.എം-ബി.ജെ.പി ഡീലെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിക്കുന്നു. നീറ്റ് യു.ജി ചോദ്യപേപ്പ‌ർ ആദ്യമായിട്ടല്ല ചോരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പദത്തിലിരിക്കാൻ ധർമേന്ദ്ര പ്രധാന് ധാർമ്മിക ഉത്തരവാദിത്തമില്ല. തൊഴിലില്ലായ്‌മയിൽ യുവജനങ്ങൾ എത്ര രോഷാകുലരാണ് എന്നതിന് തെളിവാണ് കോക്രോച് ജനത പാർട്ടിക്ക് ലഭിക്കുന്ന ഓൺലൈൻ പിന്തുണയെന്നും ബേബി പ്രതികരിച്ചു.